ചെന്നൈ: എതിർപ്പിനെ അവഗണിച്ച് വിവാഹിതരായ മകളെയും ഭർത്താവിനെയും പിതാവ് വെട്ടിക്കൊന്നു. തൂത്തുക്കുടി ജില്ലയിലെ കോവിൽപ്പട്ടിയ്ക്ക് സമീപം വീരപ്പട്ടിയിലാണ് സംഭവം.
രേഷ്മ (20) ഭർത്താവ് മണികരാജ് (26) എന്നിവരെ വീരപ്പട്ടി സ്വദേശി മുത്തുക്കുട്ടിയാണ് (50) കൊലപ്പെടുത്തിയത്. മുത്തുക്കുട്ടിയുടെ എതിർപ്പിനെ അവഗണിച്ച് ഒരുമാസം മുൻപായിരുന്നു രേഷ്മയും മണികരാജും ഒളിച്ചോടി വിവാഹം ചെയ്തത്.
രണ്ടാം വർഷ ബിരുദവിദ്യാർത്ഥിനിയായ രേഷ്മയും ബന്ധുവായ മണികരാജും ഏറെ നാളായി പ്രണയത്തിലായിരുന്നു. വിദേശത്ത് ജോലിചെയ്തിരുന്ന മണികരാജ് അടുത്തിടെയാണ് തിരിച്ചെത്തിയത്. പിന്നീട് കാര്യമായി ജോലി ഒന്നും ചെയ്തിരുന്നില്ല. മണികരാജ് കൂലിപ്പണിക്കാരനാണെന്നും മദ്യപാന ശീലമുണ്ടെന്നും പറഞ്ഞ് മുത്തുക്കുട്ടിയും ഭാര്യയും ബന്ധത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും രേഷ്മ വഴങ്ങിയില്ല.
പിന്നാലെ വിവാഹിതരായ ഇരുവരും രണ്ടുദിവസം മുൻപാണ് നാട്ടിലേയ്ക്ക് മടങ്ങിയത്. ഗ്രാമത്തിലെ പഞ്ചായത്തിന്റെ അനുമതിയിലാണ് ഇരുവരും ഗ്രാമത്തിൽ താമസം ആരംഭിച്ചത്. മണികരാജിന്റെ വീട്ടിലായിരുന്നു താമസം. എന്നാൽ വിവാഹത്തിന് ശേഷവും ഇവരുടെ ബന്ധത്തെ മുത്തുക്കുട്ടി എതിർത്തിരുന്നു.
ഇന്നലെ വൈകിട്ട് മണികരാജിന്റെ വീട്ടിലെത്തിയ മുത്തുക്കുട്ടി മകളെയും മരുമകനെയും അരിവാളുപയോഗിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവസമയം മറ്റാരും വീട്ടിലുണ്ടായിരുന്നു. പിന്നാലെ അവിടെനിന്ന് ഒളിവിൽപ്പോയ മുത്തുക്കുട്ടിയെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |