മോസ്കോ: 2024ന് ശേഷം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് പിൻവാങ്ങുമെന്ന് റഷ്യൻ ബഹിരാകാശ ഏജൻസി റോസ്കോമോസിന്റെ പുതിയ മേധാവി യൂറി ബോറിസോവ് പ്രഖ്യാപിച്ചു. സ്വന്തം ബഹിരാകാശ നിലയം യാഥാർത്ഥ്യമാക്കുന്നതിലാണ് ഇനി റഷ്യ ശ്രദ്ധകേന്ദ്രീകരിക്കുകയെന്നും ഇതിന് പ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻ അനുമതി നൽകിയതായും റിപ്പോർട്ടുകൾ പുറത്തുവന്നു.
യുക്രെയിൻ അധിനിവേശത്തിൽ റഷ്യയ്ക്കെതിരായ അന്താരാഷ്ട്ര ഉപരോധങ്ങ
ളാണ് ഈ തീരുമാനത്തിന് പിന്നിലെന്നാണ് വിലയിരുത്തൽ.
യുക്രെയിൻ വിഷയത്തിൽ അമേരിക്ക- റഷ്യ ബന്ധം വഷളായപ്പോൾ അന്നത്തെ റോസ്കോസ്‌മോസ് മേധാവി റോഗോസിൻ ഐ.എസ്.എസിലെ സഹകരണം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. സമ്മർദ്ദ തന്ത്രമാണിതെന്നാണ് അന്ന് വിലയിരുത്തിയത്.
ബഹിരാകാശത്തെ ഏറ്റവും വലിപ്പമുള്ള മനുഷ്യ നിർമ്മിത വസ്തുവാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയം. അമേരിക്ക, റഷ്യ, ജപ്പാൻ, കാനഡ, യൂറോപ്യൻ രാജ്യങ്ങൾ എന്നിവരുടെ സംയുക്ത സംരംഭമാണിത്. ഇതിൽ നിന്ന് റഷ്യ പിന്മാറുന്നതോടെ ശീതയുദ്ധാനന്തരമുള്ള ഏറ്റവും വലിയ അമേരിക്ക - റഷ്യ സഹകരണ പദ്ധതികളിലൊന്നിന് വിരാമമാകും.
നാസ, റോസ്കോസ്‌മോസ്, കാനഡയുടെ സി.എസ്.എ, യൂറോപ്യൻ രാജ്യങ്ങളുടെ ബഹിരാകാശ ഏജൻസിയായ ഈസ, ജപ്പാന്റെ ജാക്‌സസ എന്നീ അഞ്ച് ബഹിരാകാശ ഏജൻസികൾ ചേർന്നാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയം പരിപാലിക്കുന്നത്.
റഷ്യ നിയന്ത്രിക്കുന്ന റഷ്യൻ ഓർബിറ്റൽ സെഗ്‌മെൻറും അമേരിക്കയും മറ്റ് പങ്കാളി രാഷ്ട്രങ്ങളും ചേർന്ന് നിയന്ത്രിക്കുന്ന യുണൈറ്റഡ് സ്റ്റേറ്റ്സ് ഓർബിറ്റൽ സെഗ്‌മെന്‍റും ചേർന്നതാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയം.
22 വർഷമായി ബഹിരാകാശത്ത് മനുഷ്യസാന്നിദ്ധ്യമുള്ള ഈ പേടകം ഏതാണ്ട് 400 കിലോമീറ്റർ അകലെയായി സദാ ഭൂമിയെ ചുറ്റുകയാണ്. 1998ലാണ് ബഹിരാകാശ നിലയത്തിന്റെ ആദ്യ മൊഡ്യൂൾ വിക്ഷേപിച്ചത്. 2000 നവംബർ മുതൽ സ്ഥിരമായി നിലയത്തിൽ മനുഷ്യവാസമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |