ഭോപ്പാൽ: മുപ്പത് വിദ്യാർത്ഥികൾക്ക് ഒരേ സൂചികൊണ്ട് കൊവിഡ് വാക്‌സിൻ എടുത്തതായി പരാതി. മദ്ധ്യപ്രദേശിലെ സാഗറിൽ ഇന്നലെയാണ് സംഭവം നടന്നത്. പിന്നാലെ വാക്‌സിൻ നൽകിയ ജിതേന്ദ്രയ്ക്കെതിരെ എഫ് ഐ ആർ രജിസ്റ്റർ ചെയ്തു. സാഗർ നഗരത്തിലെ ജെയിൻ പബ്ളിക് ഹയർസെക്കന്ററി സ്കൂളിൽ സംഘടിപ്പിച്ച കൊവിഡ് വാക്സിനേഷൻ കേന്ദ്രത്തിലാണ് സംഭവം നടന്നത്. കുട്ടികൾക്ക് ഒരേ സിറിഞ്ച് ഉപയോഗിച്ച് വാക്സിൻ നൽകുന്നത് കണ്ട രക്ഷിതാക്കൾ ഇടപെട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്.
ഗുരുതര കൃത്യവിലോപം, കേന്ദ്ര സർക്കാരിന്റെ 'ഒരു സമയം ഒരു സൂചി, ഒരു സിറിഞ്ച്' എന്ന പ്രതിജ്ഞയുടെ ലംഘനം എന്നിവയുടെ പേരിലാണ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തത്. അതേസമയം, അധികൃതർ വാക്‌സിൻ നൽകുന്നതിനായി ഒരു സൂചി മാത്രമാണ് കൊടുത്തയച്ചതെന്ന് ജിതേന്ദ്ര പറയുന്നു. 'ഒരു സിറിഞ്ച് ഒരാൾക്ക് മാത്രമേ ഉപയോഗിക്കാവൂ എന്നറിയാം. എന്നാൽ താൻ അധികൃതരോട് ചോദിച്ചപ്പോൾ ഒറ്റ സിറിഞ്ച് വച്ച് എല്ലാവർക്കും വാക്‌സിൻ നൽകാനാണ് നിർദേശിച്ചത്. ഇതെങ്ങനെയാണ് എന്റെ തെറ്റാവുന്നത്. എനിക്ക് ലഭിച്ച നിർദേശപ്രകാരമാണ് ഞാൻ പ്രവർത്തിച്ചത്'- ജിതേന്ദ്ര പറഞ്ഞു.
Shocking violation of “One needle, one syringe, only one time” protocol in #COVID19 #vaccination, in Sagar a vaccinator vaccinated 30 school children with a single syringe at Jain Public Higher Secondary School @ndtv @ndtvindia pic.twitter.com/d6xekYQSfX
— Anurag Dwary (@Anurag_Dwary) July 27, 2022
സംഭവത്തിന് പിന്നാലെ ജില്ലയിലെ പ്രതിരോധ കുത്തിവയ്പ്പ് ഓഫീസറായ രാകേഷ് ശർമയ്ക്കെതിരെ വകുപ്പ്തല അന്വേഷണത്തിന് ഉത്തരവിട്ടു.വാക്‌സിനേഷന് ആവശ്യമായ മരുന്നും ഉപകരണങ്ങളും അയച്ചുനൽകാനുള്ള ചുമതല രാകേഷിനായിരുന്നു.
2021 ജനുവരിയിൽ രാജ്യത്ത് കൊവിഡ് വാക്സിനേഷൻ ആരംഭിക്കുന്നതിന് ഒരു മാസം മുമ്പാണ് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം കർശനമായ "ഒരു സൂചി, ഒരു സിറിഞ്ച്, ഒരു തവണ മാത്രം" പ്രോട്ടോക്കോൾ പാലിക്കണമെന്ന നിർദേശം പുറപ്പെടുവിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |