ന്യൂഡൽഹി : വിലക്കയറ്റത്തിനെതിരെ പാർലമെന്റിനുള്ളിൽ ബഹളം വച്ചതിന് സസ്‌പെൻഡ് ചെയ്യപ്പെട്ട പ്രതിപക്ഷ എം പിമാരുടെ പ്രതിഷേധം തുടരുകയാണ്. ഇതിനിടെ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ പ്രതിഷേധ പ്രകടനം നടത്തുന്ന എം പിമാർ ചിക്കൻ കഴിച്ചു എന്ന ആരോപണവുമായി ബി ജെ പി രംഗത്തെത്തി. മഹാത്മാഗാന്ധിയുടെ പ്രതിമയ്ക്ക് മുന്നിലിരുന്ന് ചിക്കൻ കഴിച്ചതിനെ ബി ജെ പി നേതാവ് ഷെഹ്സാദ് പൂനവാലയാണ് ചോദ്യം ചെയ്തത്. റൊട്ടി, ദാൽ, പനീർ, ചിക്കൻ തന്തൂരി എന്നിവ സമരം ചെയ്തവർക്ക് വിളമ്പി എന്നാണ് ആരോപണം.
അഹിംസാവാദിയായ ഗാന്ധിയുടെ മുന്നിൽ എംപിമാർ 'തന്തൂരി ചിക്കൻ' കഴിച്ചത് ചോദ്യം ചെയ്ത ബി ജെ പി നേതാവ് പ്രതിപക്ഷത്തിന്റേത് പ്രതിഷേധമാണോ പിക്നിക്കണോ എന്ന് ചോദിച്ചു. അതേസമയം പാർലമെന്റിൽ സസ്‌പെൻഡ് ചെയ്ത എം പിമാരുടെ കുത്തിയിരിപ്പ് പ്രതിഷേധം തുടരുകയാണ്. 50 മണിക്കൂർ റിലേ പ്രതിഷേധമാണ് പ്രതിപക്ഷം ആസൂത്രണം ചെയ്തത്. ബുധനാഴ്ച രാവിലെ 11 മണിക്ക് ആരംഭിച്ച പ്രതിഷേധം ഇന്ന് ഉച്ചയ്ക്ക് ഒരു മണി വരെ തുടരും. നിലവിൽ 27 എം പിമാരെയാണ് സസ്‌പെൻഡ് ചെയ്തിട്ടുള്ളത്. വിലക്കയറ്റം, ജിഎസ്ടി എന്നിവ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ എം പിമാർ ബഹളം വച്ചതിനെ തുടർന്നാണ് സ്പീക്കർ നടപടിയെടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |