വിഷ്‌ണു ഉണ്ണികൃഷ്ണൻ, ജോണി ആന്റണി എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് 'സബാഷ് ചന്ദ്രബോസ്'. 'ആളൊരുക്കം' എന്ന ചിത്രത്തിനുശേഷം വി.സി അഭിലാഷ് ഒരുക്കുന്ന 'സബാഷ് ചന്ദ്രബോസ്' എണ്‍പതുകളുടെ പശ്ചാത്തലത്തിലുള്ള കഥയാണ് പറയുന്നത്. ഓഗസ്റ്റ് അഞ്ചിന് ചിത്രം റിലീസ് ചെയ്യും.
നാട്ടിൽ ടിവി എത്തിതുടങ്ങുന്ന 80 കാലഘട്ടത്തിലെ ആളുകളുടെ രസകരമായ കഥ പറയുന്ന ചിത്രത്തിന്റെ ട്രെയിലർ നേരത്തെ ശ്രദ്ധ നേടിയിരുന്നു. ഇർഷാദ്, ജാഫർ ഇടുക്കി, കോട്ടയം രമേഷ്, രമ്യ, ഭാനുമതി പയ്യന്നൂർ എന്നിവരും ചിത്രത്തിലെത്തുന്നു. സജിത് പുരുഷനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ജോളിവുഡ് മൂവീസിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ഇപ്പോഴിതാ ചിത്രത്തിന്റെ വിശേഷങ്ങൾ പ്രേക്ഷകരുമായി പങ്കുവയ്ക്കുകയാണ് വിഷ്‌ണു ഉണ്ണികൃഷ്ണൻ, ജോണി ആന്റണി, വി.സി അഭിലാഷ് എന്നിവർ. കൗമുദി മൂവീസിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ഇവരുടെ പ്രതികരണം.
'ചിത്രത്തിന്റെ പേര് കേട്ടിട്ട് ആളുകൾക്ക് ഒരു കൗതുകം തോന്നണം. അതിനായാണ് 'സബാഷ് ചന്ദ്രബോസ്' എന്ന പേര് നൽകിയത്. തിരുവനന്തപുരത്ത് തന്നെ ഒരുപാട് സ്ലാംഗുകളുണ്ട്. വെഞ്ഞാറമ്മൂടൊക്കെ ഉള്ള സ്ലാംഗ് ഈ സിനിമയിൽ ഉപയോഗിച്ചിട്ടുണ്ട്'- സംവിധായകൻ പറഞ്ഞു.
'ഞങ്ങളുടെ ചിത്രത്തിന്റെ ഡബ്ബിംഗ് നടക്കുമ്പോൾ മമ്മൂക്കയുടെ ചിത്രത്തിന്റെ ഡബ്ബിംഗും സ്റ്റുഡിയോയിൽ നടക്കുന്നുണ്ടായിരുന്നു. നമ്മൾ ചെയ്‌തത് ശരിയോണോ എന്ന് മമ്മൂക്കയെ കാണിക്കാമെന്ന് കരുതി. മമ്മൂട്ടി കണ്ടിട്ട് കൊള്ളാം നന്നായിട്ടുണ്ടെന്ന് പറഞ്ഞു. ജോണി കൊഴപ്പമില്ലാതെ ഒപ്പിച്ചിട്ടുണ്ടെന്ന് എന്നോട് പറഞ്ഞു. മമ്മൂക്ക നമുക്കൊക്കെ ഒരു ധെെര്യമാണ്'- ജോണി ആന്റണി പറഞ്ഞു.
'എന്റെ കുട്ടിക്കാലവുമായി റിലേറ്റ് ചെയ്യാനാകുന്ന ഒരുപാട് കാര്യങ്ങൾ ചിത്രത്തിലുണ്ട്. ഞങ്ങളുടെ വീട്ടിൽ ടി.വി ഇല്ലായിരുന്നു. അയൽപക്കത്ത് പോയാണ് ടി.വി കാണുന്നത്. സിനിമയുടെ മെയിൻ പ്ലോട്ട് ഇതാണ്. ഈ സിനിമ കാണുന്ന എല്ലാ പ്രായത്തിലുള്ള ആൾക്കാർക്കും ഇത് കണക്‌ട് ആവും'- വിഷ്‌ണു പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |