കാഞ്ഞങ്ങാട്: യുവാവിനെ ദുരൂഹ സാഹചര്യത്തിൽ വെട്ടേറ്റ് മരിച്ചനിലയിൽ കണ്ടെത്തി.യുവാവിനൊപ്പം താമസിച്ചിരുന്ന സഹോദരിയുടെ ഭർത്താവിനെ കാണാനില്ല. പുല്ലൂർ കോളോത്ത് നമ്പ്യാരടുക്കത്തെ സുശീലഗോപാലൻ നഗറിലെ പരേതരായ പൊന്നപ്പൻ-കമലാവതി ദമ്പതികളുടെ മകൻ നീലകണ്ഠനെയാണ് (36) വീട്ടിനകത്ത് മരിച്ചനിലയിൽ കണ്ടെത്തിയത്.തലയുടെ പുറകിൽ ആഴത്തിൽ വെട്ടേറ്റിട്ടുണ്ട്.സഹോദരി സുശീലയുടെ ഭർത്താവ് ഗണേശനെയാണ് കാണാതായത്.
ഇന്നലെ രാവിലെ നീലകണ്ഠന്റെ മരുമകൻ അഭിജിത്ത് ചായയുമായി വന്നപ്പോൾ വീടിന്റെ വാതിൽ പുറത്തുനിന്നും പൂട്ടിയ നിലയിലായിരുന്നു.അഭിജിത്ത് വാതിൽ തുറന്നപ്പോൾ ഹാളിൽ രക്തം തളംകെട്ടികിടക്കുകയായിരുന്നു.തുടർന്ന് അയൽക്കാരേയും പൊലീസിനേയും വിവരമറിയിച്ചു.സംഭവമറിഞ്ഞയുടൻ അമ്പലത്തറ പൊലീസ് ഇൻസ്‌പെക്ടർ ടി.കെ.മുകുന്ദനും സംഘവും സ്ഥലത്തെത്തി.നീലകണ്ഠനെ വെട്ടിക്കൊല്ലാൻ ഉപയോഗിച്ചതായി കരുതുന്ന വെട്ടുകത്തി വീട്ടുപറമ്പിൽ നിന്നും കണ്ടെടുത്തു.
ഏതാനും ദിവസങ്ങളായി നീലകണ്ഠനും ബാംഗ്ലൂർ സ്വദേശിയായ ഗണേശനും ഈ വീട്ടിൽ ഒന്നിച്ചായിരുന്നു താമസം.ഗണേശന്റെ ഭാര്യയും നീലകണ്ഠന്റെ ഭാര്യയും കുട്ടിയും ബാംഗ്ലൂരിലെ വീട്ടിലേക്ക് പോയതാണ്.പതിവായി നടക്കാൻ പോകാറുള്ള ഗണേശനെ ഇന്നലെ രാവിലെയും നാട്ടുകാർ കണ്ടിരുന്നു.എന്നാൽ ഇയാളുടെ കൈയ്യിൽ ഒരു ബാഗുണ്ടായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു.
ബേക്കൽ ഡിവൈ.എസ്.പി സി.കെ.സുനിൽകുമാർ,സ്‌പെഷ്യൽബ്രാഞ്ച് ഡിവൈ.എസ്.പി പി.കെ.സുധാകരൻ തുടങ്ങിയവർ സ്ഥലത്തെത്തി പ്രാഥമികാന്വേഷണം നടത്തി.കണ്ണൂരിൽ നിന്നും ഫോറൻസിക് വിദഗ്ധരും കാസർകോട്ടുനിന്നും പൊലീസ് നായയും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.മൃതദേഹം ഇൻക്വസ്റ്റിന് ശേഷം പോസ്റ്റുമോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.ആശയാണ് നീലകണ്ഠന്റെ ഭാര്യ.സഹോദരങ്ങൾ:ലീലാവതി,പരേതരായ രമണി,മംഗള,സുബ്രഹ്മണ്യൻ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |