ന്യൂഡൽഹി : കഴിഞ്ഞ ദിവസം ഡൽഹിയിൽ റേഷൻ വ്യാപാരികൾ നടത്തിയ ധർണയിൽ പ്രധാനമന്ത്രിയുടെ സഹോദരൻ പ്രഹ്ലാദ് മോദിയും പങ്കെടുത്തു. കേന്ദ്രസർക്കാരിന്റെ കണ്ണുതുറപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഓൾ ഇന്ത്യ ഫെയർ പ്രൈസ് ഷോപ്പ് ഡീലേഴ്സ് ഫെഡറേഷൻ ധർണ സംഘടിപ്പിച്ചത്. സംഘടനയുടെ വൈസ് പ്രസിഡന്റാണ് പ്രഹ്ലാദ് മോദി. ജന്തർമന്തറിൽ നടന്ന പ്രതിഷേധ ധർണയിൽ ബാനറുകൾ പിടിച്ച് മുദ്രാവാക്യം ഉയർത്തിയാണ് സമരക്കാർ അണിനിരന്നത്.
'നിലനിൽപ്പിന് വേണ്ടിയുള്ള ഞങ്ങളുടെ ദീർഘകാല ആവശ്യങ്ങൾ നിരത്തി എഐഎഫ്പിഎസ്ഡിഎഫിന്റെ ഒരു പ്രതിനിധി സംഘം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മെമ്മോറാണ്ടം നൽകും. നിലവിലെ ജീവിതച്ചെലവും കടകൾ പ്രവർത്തിപ്പിക്കുന്നതിനുള്ള ഓവർഹെഡ് ചെലവുകളും വർധിച്ച സാഹചര്യത്തിൽ, മാർജിനിൽ കിലോയ്ക്ക് 20 പൈസ എന്ന വർദ്ധനവ് ക്രൂരമായ തമാശയാണ്. ഞങ്ങൾക്ക് ആശ്വാസം നൽകാനും ഞങ്ങളുടെ സാമ്പത്തിക ദുരിതങ്ങൾ അവസാനിപ്പിക്കാനും ഞങ്ങൾ കേന്ദ്ര സർക്കാരിനോട് അഭ്യർത്ഥിക്കുന്നു,' പ്രഹ്ലാദ് പറഞ്ഞു. എഐഎഫ്പിഎസ്ഡിഎഫ് ദേശീയ എക്സിക്യൂട്ടീവ് യോഗം ബുധനാഴ്ച ചേരുമെന്നും അതിന്റെ അടിസ്ഥാനത്തിൽ അടുത്ത നടപടി തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഭക്ഷ്യ എണ്ണ, പയറുവർഗ്ഗങ്ങൾ, എൽപിജി ഗ്യാസ് സിലിണ്ടറുകൾ എന്നിവ ന്യായവില കടകൾ വഴി വിതരണം ചെയ്യണമെന്നും ഇതിനായി 'പശ്ചിമ ബംഗാൾ റേഷൻ മോഡൽ' രാജ്യത്തുടനീളം നടപ്പാക്കണമെന്നും എഐഎഫ്പിഎസ്ഡിഎഫ് ആവശ്യപ്പെട്ടിട്ടുണ്ട്. ഗ്രാമീണ മേഖലയിലെ ന്യായവില ഡീലർമാരെ അരിയുടെയും ഗോതമ്പിന്റെയും നേരിട്ടുള്ള സംഭരണ ഏജന്റുമാരായി പ്രവർത്തിക്കാൻ അനുവദിക്കണം. ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ പ്രതിഷേധം തുടരുമെന്നും മുതിർന്ന നേതാക്കൾ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |