തൃശൂർ: സിനിമാ സംവിധായകൻ ജി.എസ്. പണിക്കർ (78) ചെന്നൈയിൽ അന്തരിച്ചു. കാൻസറിന് ചികിത്സയിലിരിക്കെ വ്യാഴാഴ്ച പുലർച്ചെയായിരുന്നു അന്ത്യം. സംസ്‌കാരം നടത്തി. തിരുവനന്തപുരം, ആറ്റിങ്ങൽ സ്വദേശിയായ പണിക്കർ തൃശൂർ പേരാമംഗലം 'ക്യാപിറ്റൽ"ഫ്ളാറ്റിലായിരുന്നു താമസം. രണ്ടു വർഷമായി ചെന്നൈയിൽ ഐ.ടി ഉദ്യോഗസ്ഥനായ മകൻ സനിലിനൊപ്പമാണ്.
ബിരുദം നേടിയ ശേഷം സിനിമ പഠിക്കാൻ ചെന്നൈയിലേക്ക് പോയി. പുനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ പഠനത്തിന് ശേഷം ടെലിവിഷൻ പരിപാടികളുമായി മൂന്ന് വർഷം കാനഡയിലായിരുന്നു. തുടർന്ന് നാട്ടിലെത്തി സിനിമാനിർമ്മാണത്തിലേക്കും സംവിധാനത്തിലേക്കും കടന്നു.
എം.ടി. വാസുദേവൻ നായരുടെ 'കറുത്ത ചന്ദ്രൻ" എന്ന കഥയെ ആസ്‌പദമാക്കി 1976ൽ നിർമ്മിച്ച 'ഏകാകിനി"യായിരുന്നു ആദ്യസിനിമ. രവിമേനോനും ശോഭയും പ്രധാന കഥാപാത്രങ്ങളായെത്തിയ സിനിമയ്ക്ക് മികച്ച ചിത്രത്തിനുള്ള സംസ്ഥാന പുരസ്‌കാരം ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ ലഭിച്ചു.
1986ൽ സേതുവിന്റെ നോവലായ 'പാണ്ഡവപുരം" സിനിമയാക്കി. 1982ൽ വൈലോപ്പിള്ളി ശ്രീധരമേനോന്റെ കവിതയായ 'സഹ്യന്റെ മകനെ" ആസ്പദമാക്കി ബാലചിത്രവുമൊരുക്കി. തുടർന്ന് ടെലിഫിലിമുകളുമെടുത്തു. 25 വർഷം സിനിമയിൽ നിന്ന് വിട്ടുനിന്ന അദ്ദേഹം 2018ൽ 'മിഡ് സമ്മർ ഡ്രീംസ്"എന്നചിത്രം ചെയ്യാൻ ശ്രമിച്ചിരുന്നു. ഡോക്യുഫിക്‌ഷൻ ചിത്രമായ വാസരശയ്യ, ഭൂതപ്പാണ്ടി, കന്നഡ ചിത്രമായ രോമാഞ്ചന, കല്ലറ പാങ്ങോട് സമരവുമായി ബന്ധപ്പെട്ട പ്രകൃതി മനോഹരി എന്നിവയാണ് മറ്റുചിത്രങ്ങൾ. ഭാര്യ: ഷീല പണിക്കർ. മക്കൾ: സനിൽ, സനിത (നർത്തകി, ആർക്കിടെക്ട്). മരുമക്കൾ: ഹേമ, ശ്രീനി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |