രാഷ്‌ട്രപതി ദ്രൗപദി മുർമ്മുവിനെ സന്ദർശിച്ച് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. രാഷ്‌ട്രപതി ഭവനിലെത്തിയ അദ്ദേഹം ലക്ഷ്‌മി സമേതനായ അനന്തശയന വിഗ്രഹമാണ് രാഷ്‌ടപതിക്ക് സമ്മാനമായി നൽകിയത്. വിവിധ സംസ്ഥാനങ്ങളിലെ ഗവർണർമാരും മന്ത്രിമാരും രാഷ്‌ട്രപതിയെ സന്ദർശിക്കുന്നുണ്ട്.
Governor of Kerala Arif Mohammed Khan called on President Droupadi Murmu at Rashtrapati Bhavan
Posted by President of India on Saturday, 6 August 2022
അതേസമയം, വൈസ് ചാൻസലർ നിയമനത്തിൽ ചാൻസലറായ ഗവർണറുടെ അധികാരം കവരുന്ന ഓർഡിനൻസിന് കേരള സർക്കാർ ഒരുങ്ങവേ, കേരള വി.സി നിയമനത്തിന് സെർച്ച് കമ്മിറ്റി രൂപീകരിച്ച് ആരിഫ് മുഹമ്മദ്ഖാന്റെ തിരിച്ചടി. വരുന്ന ബുധനാഴ്ച മന്ത്രിസഭായോഗത്തിൽ ഓർഡിനൻസ് കൊണ്ടുവരായിരുന്നു നീക്കം. ഇതിനെ വെല്ലുവിളിച്ച് സെർച്ച് കമ്മിറ്റി രൂപീകരിച്ച് ഇന്നലെ ഗവർണർ വിജ്ഞാപനമിറക്കി. കോഴിക്കോട് ഐ.ഐ.എം ഡയറക്ടർ പ്രൊഫ. ദേബാഷിഷ് ചാറ്റർജിയെ ചാൻസലറുടെ പ്രതിനിധിയും കർണാടക കേന്ദ്ര സർവകലാശാലാ വി.സി പ്രൊഫ. ബട്ടു സത്യനാരായണയെ യു.ജി.സി പ്രതിനിധിയുമാക്കി. സെനറ്റിന്റെ പ്രതിനിധിയെ ഒഴിച്ചിട്ടു. സർവകലാശാലയിൽ നിന്ന് പേര് ലഭിക്കുമ്പോൾ ഉൾപ്പെടുത്തും. ഇതോടെ, നിയമഭേദഗതി കേരള വി.സി നിയമനത്തിൽ നടപ്പാക്കാനാകാതെ വരും.
സെർച്ച് കമ്മിറ്റിയിൽ ഗവർണറുടെ പ്രതിനിധിക്ക് പകരം, സർക്കാർ പ്രതിനിധിയെ നിശ്ചയിച്ച് ഗവർണറെ അറിയിക്കാനുള്ള ഭേദഗതിക്കാണ് ഒരുങ്ങിയത്. നിലവിൽ മൂന്നംഗ സെർച്ച് കമ്മിറ്റിക്ക് ഒറ്റ പാനലോ, കമ്മിറ്റിയംഗങ്ങൾക്ക് വെവ്വേറെ പാനലോ നൽകാം. ഇതിനു പകരം കമ്മിറ്റിയിലെ മൂന്നിൽ രണ്ട് അംഗങ്ങൾ അംഗീകരിക്കുന്ന പാനലാവും ഔദ്യോഗികമായി ഗവർണർക്ക് കൈമാറേണ്ടതെന്ന ഭേദഗതിക്കും ശ്രമിച്ചു. സെർച്ച് കമ്മിറ്റിയിലെ സെനറ്റ് പ്രതിനിധിയും സർക്കാർ നിയമിക്കുന്ന ചാൻസലറുടെ പ്രതിനിധിയും അംഗീകരിച്ചാൽ 'വേണ്ടപ്പെട്ടയാളെ' വി.സിയാക്കാൻ സർക്കാരിന് കഴിയും. ഈ കുറുക്കുവഴിയാണ് ഗവർണർ അടച്ചത്.
സെനറ്റിന്റെ പ്രതിനിധിയെ തിരഞ്ഞെടുത്തശേഷം സെർച്ച് കമ്മിറ്റി രൂപീകരിക്കുകയാണ് പതിവ്. ജൂൺ15ന് സെനറ്റ് ചേർന്ന് ആസൂത്രണ ബോർഡ് ഉപാദ്ധ്യക്ഷൻ പ്രൊഫ. വി.കെ. രാമചന്ദ്രനെ പ്രതിനിധിയാക്കി. അദ്ദേഹം സ്വയം ഒഴിഞ്ഞെന്നും വീണ്ടും സെനറ്റ് വിളിച്ച് പ്രതിനിധിയെ നിശ്ചയിക്കാൻ കൂടുതൽ സമയം വേണമെന്നും കേരള വി.സി കഴിഞ്ഞ ദിവസം ഗവർണർക്ക് കത്ത് നൽകി. സെനറ്റ് വിളിക്കാൻ ഒരു മാസമെങ്കിലുമെടുക്കും. ഇതിനിടെ ഓർഡിനൻസിറക്കാമെന്നായിരുന്നു സർക്കാരിന്റെ കണക്കുകൂട്ടൽ.
ഗവർണറുടെ പൂഴിക്കടകൻ
1)കേരള വി.സി നിയമനത്തിന് വിജ്ഞാപനമിറക്കിയതോടെ, ഉടനടി ഓർഡിനൻസിറക്കാൻ സർക്കാരിന് നിയമതടസം
2)സെർച്ച് കമ്മിറ്റിക്ക് മൂന്നുമാസം കാലാവധിയുണ്ട്. ഇതിനകം സെനറ്റിന്റെ പ്രതിനിധിയെ നൽകിയേ മതിയാവൂ എന്ന സ്ഥിതിയായി
3)ഒക്ടോബറിൽ ഡോ. വി.പി. മഹാദേവൻപിള്ള വിരമിക്കുമ്പോൾ ചുമതല ഐ.എ.എസുകാരന് നൽകാനുള്ള നീക്കം നേരത്തേ തടയാനായി
4)വിജ്ഞാപനമിറങ്ങിയതോടെ സെർച്ച് കമ്മിറ്റിക്ക് അപേക്ഷകൾ സ്വീകരിക്കാം. ഒക്ടോബറിൽ തന്നെ പുതിയ വി.സിയെ നിയമിക്കാം
5)മറ്റ് സർവകലാശാലകളിലെ വി.സി നിയമനത്തിന് നിയമഭേദഗതി വന്നാലും ഗവർണർക്ക് ഒപ്പിടാതിരിക്കാം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |