കൊല്ലം: ആലപ്പുഴ ജില്ലാ കളക്ടറായി ശ്രീറാം വെങ്കട്ടരാമനെ നിയമിച്ച ശേഷം പ്രതിഷേധത്തെ തുടർന്ന് തത്‌സ്ഥാനത്ത് നിന്ന് മാറ്റിയതിനെ വിമർശിച്ച് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. നടിയെ ആക്രമിച്ച കേസിൽ പ്രതിയായ നടൻ ദിലീപിന് സിനിമയിൽ അഭിനയിക്കാമെങ്കിൽ മദ്യപിച്ച് വാഹനമോടിച്ച് മാദ്ധ്യമ പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ശ്രീറാം വെങ്കട്ടരാമന് കളക്ടറായി ജോലി ചെയ്യാമെന്ന് സുരേന്ദ്രൻ പറഞ്ഞു. കൊല്ലത്ത് നടന്ന വാർത്താസമ്മേളനത്തിൽ മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു സുരേന്ദ്രൻ.
നടൻ ദിലീപിനെതിരെ കേസുണ്ടെന്ന് കരുതി അദ്ദേഹത്തോട് ഒരു സിനിമയിലും അഭിനയിക്കാൻ പാടില്ലെന്ന് പറയാൻ പറ്റുമോ. ദിലീപിനെതിരായ കേസ് ശരിയായി അന്വേഷിച്ച് അയാൾ കുറ്റക്കാരനാണെങ്കിൽ ശിക്ഷിക്കണം. അതാണ് നിയതമായ മാർഗം. ശ്രീറം വെങ്കിട്ടരാമൻ ഒരു ജില്ലയിലും കളക്ടറായി ജോലി ചെയ്യാൻ പാടില്ലെന്ന് പറയുന്നു. സിവിൽ സപ്ലൈസ് വകുപ്പിലും ജോലി ചെയ്യിക്കരുതെന്ന് സി.പി.ഐക്കാർ പറയുന്നു. ഇതെന്ത് ന്യായമാണ്. ചില ആളുകൾ തീരുമാനിക്കുന്നതെ ഇവിടെ നടക്കുന്നുള്ളൂ. ശ്രീറാം വെങ്കട്ടരാമന് വേണ്ട് ആരും വക്കാലത്ത് എടുക്കുന്നില്ല. ആ കേസ് തെളിയണമെന്നും കുറ്റക്കാരനാണെങ്കിൽ ശിക്ഷിക്കപ്പെടണമെന്നുമാണ് ബി.ജെ.പിയും ആവശ്യപ്പെടുന്നത്. . പക്ഷേ ആ കേസിൽ പ്രതി ചേർക്കപ്പെട്ട ഒരാളെ സർവീസിൽ തിരിച്ചെടുത്തതിന് ശേഷം ഒരു പദവിയിലും ഇരിക്കാൻ അനുവദിക്കില്ലെന്ന തീരുമാനം അംഗീകരിക്കില്ല. മതസംഘടനകൾക്കുമുന്നിൽ സർക്കാർ മുട്ടുമടക്കുകയാണെന്നും സുരേന്ദ്രൻ ആരോപിച്ചു.
ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കളക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റിയതില്‍ പ്രതിഷേധവുമായി കെ സുരേന്ദ്രൻ നേരത്തെയും രംഗത്തെത്തിയിരുന്നു. സർക്കാർ തീരുമാനം നീതീകരിക്കാനാകില്ലെന്നും സംഘടിത ശക്തികള്‍ക്കുമുന്നില്‍ സര്‍ക്കാര്‍ മുട്ടുമടക്കിയത് തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്നും ഒരു വിഭാഗമാളുകളുടെ സമ്മര്‍ദ്ദത്തിനു വഴങ്ങി തീരുമാനം പിന്‍വലിച്ച നടപടി ഭീരുത്വമാണെന്നും കെ സുരേന്ദ്രൻ ഫേസ്ബുക്ക് കുറിപ്പിൽ ആരോപിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |