തിരുവനന്തപുരം: ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട കോളേജ് വിദ്യാർത്ഥിനിയെ ടിക് ടോക്ക് താരം പീഡിപ്പിച്ച കേസിൽ നിർണായക വിവരങ്ങൾ പുറത്ത്. ചിറയിൻകീഴ് വെള്ളല്ലൂർ കീഴ്‌പേരൂർ കൃഷ്ണക്ഷേത്രത്തിന് സമീപം താമസിക്കുന്ന വിനീത് (25) ആണ് കേസിലെ പ്രതി.
ഇൻസ്റ്റഗ്രാം റീൽസിലൂടെ സോഷ്യൽ മീഡിയയിൽ താരമായ പ്രതി, തന്റെ പ്രശസ്തി ഉപയോഗിച്ചാണ് സ്ത്രീകളെ വലയിലാക്കിയിരുന്നത്. സൗഹൃദത്തിലാകുന്ന സ്ത്രീകളോട് പച്ചക്കള്ളങ്ങളായിരുന്നു ഇയാൾ പറഞ്ഞിരുന്നത്. പൊലീസിലായിരുന്നു നേരത്തെ ജോലി ചെയ്തിരുന്നതെന്നും, ആരോഗ്യ പ്രശ്നങ്ങൾ മൂലം രാജിവച്ചതാണെന്നുമായിരുന്നു പലരെയും വിശ്വസിപ്പിച്ചിരുന്നത്.
പ്രമുഖ ചാനലിലെ വീഡിയോ എഡിറ്ററാണെന്നും ചില സ്ത്രീകളോട് പറഞ്ഞിരുന്നു. പല സ്ത്രീകളുമായുള്ള ചാറ്റുകളും സ്വകാര്യ ദൃശ്യങ്ങളും ഇയാൾ സൂക്ഷിച്ചുവച്ചിരുന്നു. ഫോൺ പരിശോധിച്ചപ്പോൾ പൊലീസിന് നിർണായക വിവരങ്ങൾ ലഭിച്ചതായി സൂചനയുണ്ട്. വിദ്യാർത്ഥികൾ മുതൽ വീട്ടമ്മമാർവരെ ഇയാളുടെ വലയിലകപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.
സോഷ്യൽ മീഡിയയിൽ വൈറലാകാനുള്ള ടിപ്സ് പറഞ്ഞുകൊടുത്തുകൊണ്ടാണ് സ്ത്രീകളുമായി സൗഹൃദം സ്ഥാപിക്കുന്നത്. നിരവധി ഫോളോവേഴ്സ് ഉള്ളതുകൊണ്ട് തന്നെ പെൺകുട്ടികളും യുവതികളും പെട്ടെന്ന് തന്നെ ഇയാളുടെ വലയിൽ വീഴും. പിന്നീടാണ് പ്രതി തനിസ്വരൂപം പുറത്തെടുക്കുക.
പരാതിക്കാരിയായ പരവൂർ സ്വദേശിയായ പെൺകുട്ടിയെ കാർ വാങ്ങാൻ ഒപ്പം ചെല്ലാൻ ആവശ്യപ്പെട്ടാണ് തിരുവനന്തപുരത്ത് എത്തിച്ചത്. തലസ്ഥാനത്തെത്തിയപ്പോൾ ഫ്രഷ് ആവാമെന്നു പറഞ്ഞ് ലോഡ്ജിൽ മുറിയെടുത്ത ശേഷമായിരുന്നു പീഡനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |