ന്യൂഡൽഹി: രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തിന് കേന്ദ്ര സർക്കാർ വെല്ലുവിളിയാവരുതെന്ന് പ്രധാനമന്ത്രി നരേന്ദ്രമാേദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പങ്കെടുത്ത നിതി ആയോഗിന്റെ ഗവേണിംഗ് കൗൺസിൽ യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ തുറന്നടിച്ചു. സംസ്ഥാന വിഷയങ്ങളിൽ കൈകടത്തി നിയമനിർമ്മാണം പാടില്ലെന്നും പറഞ്ഞു. സംസ്ഥാനങ്ങൾക്കും കേന്ദ്രത്തിനും ബാധകമായ കൺകറന്റ് ലിസ്റ്റിലെ വിഷയങ്ങളിൽ കൂടിയാലോചന വേണമെന്നും നിർദ്ദേശിച്ചു.രാഷ്ട്രപതി ഭവനിലെ കൾച്ചറൽ സെന്ററിലായിരുന്നു യോഗം. പ്രസംഗത്തിൽ പ്രധാനമന്ത്രി ഇതിന് മറുപടിയും നൽകി.
പരിസ്ഥിതി ലോല മേഖലയുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിക്കെതിരെ നിയമ പരിഹാരം ഉണ്ടാകണമെന്ന് പിണറായി പറഞ്ഞു. ഭരണഘടനയുടെ 11 ഉം 12 ഉം പട്ടികകളിൽ പറയുന്ന എല്ലാ കാര്യങ്ങളും തദ്ദേശ സ്ഥാപനങ്ങളെ ഏല്പിച്ചു കഴിഞ്ഞ കേരളം, അധികാര വികേന്ദ്രീകരണത്തിൽ മുൻനിരയിലാണ്. സംസ്ഥാനത്തിനുള്ള കൺസോളിഡേറ്റ് ഫണ്ട് വിതരണം ചെയ്യുമ്പോൾ ഇതും പരിഗണിക്കണം. പി.എം.എ.വൈ നഗര-ഗ്രാമ പദ്ധതികൾക്കുള്ള വിഹിതം വർദ്ധിപ്പിക്കണം.
വ്യോമ-റെയിൽ പദ്ധതികൾക്ക്
അംഗീകാരം നൽകണം
# ദേശീയപാത വികസനമടക്കമുള്ള നടപടികൾ സമയബന്ധിതമായി പൂർത്തീകരിക്കണമെന്നതടക്കം കേരളവുമായി ബന്ധപ്പെട്ട നിരവധി ആവശ്യങ്ങളും പിണറായി ഉന്നയിച്ചു.
# കൊവിഡാനന്തരമുള്ള സാമ്പത്തിക സാഹചര്യത്തിൽ നിന്ന് മുക്തമാകാത്തതിനാൽ വായ്പാ പരിധി ഉയർത്തണം.
#വ്യോമ-റെയിൽ പദ്ധതികൾക്ക് ഉടൻ അംഗീകാരം നൽകണം.
# 590 കിലോമീറ്ററോളം തീരമുള്ള കേരളത്തിൽ കനത്ത മഴ മണ്ണൊലിപ്പ് വർദ്ധിപ്പിക്കുന്നു.
തീരസംരക്ഷണത്തിന് സാങ്കേതികവും സാമ്പത്തികവുമായ പിന്തുണ വേണം.
# മണ്ണെണ്ണ വിഹിതം വെട്ടിക്കുറച്ചത് പുനഃപ്പരിശോധിക്കണം.
#തേങ്ങയുടെ മൂല്യവർദ്ധിത ഉല്പന്നങ്ങൾ നിർമ്മിക്കുന്നതിനും ടിഷ്യൂ കൾച്ചർ തെങ്ങിൻ തൈകളുടെ ഉല്പാദനത്തിനും വാണിജ്യവത്കരണത്തിനും ഗവേഷണ വികസന സാമ്പത്തിക സഹായംവേണം.
#പാം ഓയിൽ ഉല്പാദനത്തിൽ മുൻനിരയിലുള്ള കേരളത്തിൽ പുതിയ സംസ്‌ക്കരണശാലകൾ തുടങ്ങുന്നതിന് പിന്തുണ വേണം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |