കോട്ടയം: 10 വർഷം, 64 രാജ്യങ്ങൾ- അമേരിക്കൻ ദമ്പതികളായ മൈക്ക് ഹവാർഡും (44) ആനും (39) പത്തു വർഷം മുമ്പ് തുടങ്ങിയ മധുവിധു യാത്ര തുടരുകയാണ്. ലോകം ചുറ്റി തിരിച്ചെത്തുകയെന്ന ലക്ഷ്യത്തിൽ 2012 ജനുവരിയിലാണ് യാത്ര തുടങ്ങിയത്. ഇപ്പോൾ മൈക്കിനും ആനിനും ജീവിതോപാധി കൂടിയാണ് ഈ യാത്ര.
ഭൂട്ടാനിൽ നിന്നാണ് ഇരുവരും ഇന്ത്യയിലെത്തിയത്. കഴിഞ്ഞ ദിവസം ഫോർട്ട് കൊച്ചിയിലൂടെ സഞ്ചരിച്ചു. തുടർന്ന് കുമരകത്തെ കൈത്തോട്ടിലൂടെ വള്ളം തുഴയുകയും കായൽപ്പരപ്പിലൂടെ ഹൗസ്ബോട്ടിൽ യാത്രയും ചെയ്തു. ഒരു രാത്രി കുരമരകത്ത് ചെലവഴിച്ച ശേഷം മഞ്ഞും മലയും ആസ്വദിക്കുന്നതിനായി ഇരുവരും ഇന്നലെ ഉച്ചയോടെ കെ.എസ്.ആർ.ടി.സി ബസിൽ മൂന്നാറിലേക്ക് പോയി. നാഷണൽ ഹണിമൂൺ ഡേയായ 14ന് ഗോവയിലെത്തും. ഇന്ത്യയിൽ നിന്ന് ക്രോയേഷ്യ, ബോസ്നിയ, സ്ളോവാക്യ എന്നിവിടങ്ങളിലേയ്‌ക്കാണ് യാത്ര.
വരുമാനം വെബ്സൈറ്റിൽ നിന്ന്
ന്യൂയോർക്കിൽ വാടകയ്‌ക്കാണ് ഇരുവരും താമസിച്ചിരുന്നത്. യാത്ര തുടങ്ങിയപ്പോൾ വിശേഷങ്ങൾ പങ്കുവച്ച് 'ഹണിട്രെക്ക്" എന്നൊരു വെബ്സൈറ്റ് തുടങ്ങി. യാത്രയുമായി ബന്ധപ്പെട്ട് രചിച്ച 'അൾട്ടിമേറ്റ് ജേണീസ് ഫോർ ടു", 'കംഫർട്ടബിളി വൈൽഡ്" എന്നീ പുസ്തകങ്ങൾക്ക് വലിയ പ്രചാരവും ലഭിച്ചു. വെബ്സൈറ്റിൽ നിന്നും പുസ്തകത്തിൽ നിന്നുമാണ് വരുമാനം ലഭിക്കുന്നത്. ചെലവ് ചുരുക്കാൻ പൊതുഗതാഗതത്തിലാണ് യാത്ര. സസ്യാഹാരമേ കഴിക്കൂ. അതത് നാട്ടിലെ കുടുംബങ്ങൾക്കൊപ്പം ചുരുങ്ങിയ ചെലവിൽ കഴിയും. ലോകമേ തറവാടെന്നാണ് ഇവർ പറയുന്നത്.
'ഈ സ്നേഹയാത്രയ്‌ക്ക് അവസാനമില്ല. കാറ്റ് വീശുന്ന ദിശയിലേക്ക് ഞങ്ങൾ സഞ്ചാരിച്ചുകൊണ്ടേയിരിക്കും".
- മൈക്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |