നിതീഷിന്റെ സത്യപ്രതിജ്ഞ ഇന്ന്
തേജസ്വി ഉപമുഖ്യമന്ത്രിയാവും
കോൺഗ്രസിന് മൂന്ന് മന്ത്രിസ്ഥാനം
ന്യൂഡൽഹി: മഹാരാഷ്ട്രയിലെ രാഷ്ട്രീയക്കളി ബീഹാറിൽ ആവർത്തിക്കാൻ ബി.ജെ.പി കരുക്കൾ നീക്കുന്നുവെന്ന അഭ്യൂഹം ശക്തമായതോടെ ജെ.ഡി.യു നേതാവും മുഖ്യമന്ത്രിയുമായ നിതീഷ്കുമാർ ഭരണം നിലനിറുത്താൻ പഴയ മുന്നണി സഖ്യം വീണ്ടും രൂപീകരിച്ചു. ബി.ജെ.പി ഭരണ മുന്നണിയിൽ നിന്ന് പുറത്താവുകയും കോൺഗ്രസും ആർ.ജെ.ഡിയും സഖ്യത്തിലെത്തുകയും ചെയ്തു. പുതിയ മുഖ്യമന്ത്രിയായി നിതീഷ് ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിക്ക് സത്യപ്രതിജ്ഞ ചെയ്യും.
ഇനി പ്രതിപക്ഷ കക്ഷിയായി നിയമസഭയിൽ ബി.ജെ.പി മാത്രമേ ഉണ്ടാകൂ. മറ്റു കക്ഷികളെല്ലാം നിതീഷിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. നിലവിലെ സർക്കാരിന് 127 പേരുടെ പിന്തുണയാണ് ഉണ്ടായിരുന്നത്. പുതിയ സർക്കാരിന് ഇടതു പക്ഷം അടക്കം 165 പേരുടെ പിന്തുണയുണ്ടാകും. പഴയ മഹാമുന്നണിയുടെ പതിപ്പാണ് വീണ്ടും അധികാരത്തിലെത്തുന്നത്. കേവല ഭൂരിപക്ഷത്തിന് 122 മതി.
2024വരെ നിതീഷ് കുമാർ മുഖ്യമന്ത്രിയായി തുടരും.അതുവരെ തേജസ്വി യാദവ് ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള ഉപമുഖ്യമന്ത്രിയാകും. 2024ലെ ലോക് സഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം. 2025ലാണ് നിയമസഭാ തിരഞ്ഞെടുപ്പ്.
ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ആർ.ജെ.ഡിക്ക് പുതിയ മന്ത്രിസഭയിൽ രണ്ടാം സ്ഥാനം കൊണ്ടു തൃപ്തിപ്പെടേണ്ടിവരും. കോൺഗ്രസിന്റെയും ആർ.ജെ.ഡിയുടെയും നേതൃത്വവുമായി കഴിഞ്ഞ ദിവസങ്ങളിൽ നിതീഷ് ബന്ധപ്പെടുകയും പിന്തുണ ഉറപ്പാക്കുകയും ചെയ്തിരുന്നു.
മിന്നൽ നീക്കം
രാവിലെ 11: മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ വസതിയിൽ പാർട്ടി എം.എൽ.എമാരുടെയും എം.പി.മാരുടെയും യോഗം.
11.15: റാബ്രി ദേവിയുടെ വസതിയിൽ ആർ.ജെ.ഡിയുടെ എം.എൽ.എമാരുടെ യോഗം
01: പിന്തുണപ്രഖ്യാപിച്ച പാർട്ടികളുടെ എം.എൽ.എമാർ റാബ്രിദേവിയുടെ വസതിയിൽ പിന്തുണ കത്തിൽ ഒപ്പുവയ്ക്കുന്നു.
2.00: ബി.ജെ.പി ബന്ധം ഉപേക്ഷിച്ചതായി നിതീഷിന്റെ പ്രഖ്യാപനം.
4.00: ഗവർണർ ഭാഗു ചൗഹാനെ സന്ദർശിച്ച് രാജിക്കത്ത് നൽകുന്നു.
4.45: റാബ്രി ദേവിയുടെ വസതിയിൽ വീണ്ടും കൂടിയാലോചന.
5.20: തേജസ്വി യാദവിനൊപ്പം നിതീഷ് രാജ്ഭവനിലെത്തി മന്ത്രിസഭാ രൂപീകരണത്തിന് അവകാശവാദം ഉന്നയിക്കുന്നു.
മുന്നണി മാറ്റങ്ങൾ
2014: നരേന്ദ്ര മോദിയെ പ്രധാനമന്ത്രിയാക്കുന്നതിൽ പ്രതിഷേധിച്ച് നിതീഷ് എൻ.ഡി.എ വിട്ടു.
2015:ആർ.ജെ.ഡിക്കും കോൺഗ്രസിനും ഒപ്പം മഹാമുന്നണി രൂപീകരിച്ച് അധികാരം പിടിച്ചു
2017: ഉപമുഖ്യമന്ത്രിയായിരുന്ന തേജസ്വിയുടെ അഴിമതിയെ എതിർത്തുകൊണ്ട് രാജിവച്ചെങ്കിലും ബി.ജെ.പി പിന്തുണയോടെ ഭരണം നിലനിറുത്തി.
2020:എൻ.ഡി.എ ഭൂരിപക്ഷത്തിൽ വീണ്ടും മുഖ്യമന്ത്രി.
ബി.ജെ.പി നീക്കവും തിരിച്ചടിയും
# നിതിഷിന്റെ പാർട്ടിയിലെ ആർ.സി.പി സിംഗിനെ മാത്രം കേന്ദ്രമന്ത്രിസഭയിൽ ഉൾപ്പെടുത്തി ബി.ജെ.പി ബന്ധം വളർത്തി. അടുത്തിടെ രാജ്യസഭാ കാലാവധി നീട്ടി നൽകാതെ ആർ.സി.പി സിംഗിനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കാൻ നിതീഷ് വഴിയൊരുക്കുകയും അദ്ദേഹം പാർട്ടി വിടുകയും ചെയ്തു.മഹാരാഷ്ട്രയിലെ അട്ടിമറി ബീഹാറിലും ആവർത്തിക്കുമെന്ന് അഭ്യൂഹം ശക്തമായി.
# 2020ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ നിതീഷിന്റെ പാർട്ടിയിലെ മുഴുവൻ സ്ഥാനാർത്ഥികൾക്കെതിരെയും ബി.ജെ.പിയുടെ പരോക്ഷ പിന്തുണയോടെ ലോക് ശക്തി പാർട്ടിയുടെ ചിരാംഗ് പസ്വാൻ സ്ഥാനാർത്ഥികളെ നിറുത്തി.
71 അംഗങ്ങളുണ്ടായിരുന്ന നിതീഷിന്റെ പാർട്ടി 45ലേക്ക് ചുരുങ്ങി. മുന്നണിയിലെ ഏറ്റവും വലിയ കക്ഷിയായി ബി.ജെ.പി മാറി. അന്നു മുതൽ നിതീഷ് സംശയത്തോടെയാണ് ബി.ജെ.പിയെ കണ്ടിരുന്നത്.
പ്രധാന മന്ത്രി മോഹവും
#2024ലെ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാവാൻ നിതീഷ് ആഗ്രഹിക്കുന്നു. ബംഗാളിലെ അഴിമതി കേസുകൾ മമതയുടെ സാദ്ധ്യത കുറച്ചു.മമതയ്ക്കും നിതീഷ് സ്വീകാര്യനാണ്. ഇപ്പോൾ ബി.ജെ.പിയെ പ്രഹരിച്ചതിന്റെ മേധാവിത്വവുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |