ഇടുക്കി: മുല്ലപ്പെരിയാർ, ഇടുക്കി ഡാമുകളിൽ നിന്ന് തുറന്നു വിടുന്ന വെള്ളത്തിന്റെ അളവ് കുറച്ചു. ഇതിന്റെ ഭാഗമായി മുല്ലപ്പെരിയാറിന്റെ ഏഴു ഷട്ടറുകളും ഇടുക്കി ഡാമിന്റെ രണ്ടു ഷട്ടറുകളും അടച്ചു. മുല്ലപ്പെരിയാറിന്റെ വൃഷ്ടി പ്രദേശങ്ങളിൽ മഴ കുറഞ്ഞതാണ് ഡാമിലെ ജലനിരപ്പ് കുറയാൻ കാരണം. ഇടുക്കി ഡാമിൽ നിന്ന് രണ്ടു ലക്ഷം ലിറ്റർ വെള്ളം മാത്രമാണ് ഇപ്പോൾ തുറന്നു വിടുന്നത്.
നീരൊഴുക്ക് കുറഞ്ഞതോടെ ഇന്നലെ വൈകുന്നേരം മുതൽ മുല്ലപ്പെരിയാറിലെ ജലനിരപ്പ് കുറഞ്ഞു തുടങ്ങിയിരുന്നു. രണ്ടിടത്തും ഇന്നു മുതൽ പുതിയ റൂൾ കർവ് നിലവിൽ വന്നു. ജലനിരപ്പ് റൂൾ കർവിലേക്ക് എത്തിയാൽ മുഴുവൻ ഷട്ടറുകളും അടച്ചേക്കും. 2386.90 അടിയാണ് ഇടുക്കിയിലെ നിലവിലെ ജലനിരപ്പ്. മുല്ലപ്പെരിയാറിലേത് 138.60 അടിയാണ്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഇടുക്കിയിൽ നിന്നും തുറന്നു വിടുന്ന വെള്ളത്തിന്റെ അളവ് സെക്കന്റിൽ മൂന്നര ലക്ഷം ലിറ്ററാക്കി ഉയത്തിയിരുന്നു.
പെരിയാറിൽ ജലനിരപ്പ് കുറഞ്ഞെങ്കിലും തടിയമ്പാട് ചപ്പാത്തിലൂടെയുള്ള വെള്ളമൊഴുക്ക് നിലച്ചിട്ടില്ല. അതിനാൽ ഈ വഴി വാഹനങ്ങൾ കടത്തി വിടുന്നില്ല. വീടുകളിൽ നിന്നും വെള്ളമിറങ്ങിയതോടെ വണ്ടിപ്പെരിയാർ പഞ്ചായത്തിലെ ക്യാമ്പുകളിലുണ്ടായിരുന്നവർ തിരികെയെത്തിയിട്ടുണ്ട്.
വയനാട്ടിലെ ബാണാസുര സാഗർ ഡാമിൽ ഉയർത്തിയ മൂന്ന് ഷട്ടറുകളിൽ ഒന്ന് അടച്ചു. ഡാമിലെ ജലനിരപ്പ് കുറഞ്ഞ സാഹചര്യത്തിലാണ് നടപടി. അപ്പർ റൂൾ ലെവലായ 2539 അടിയിൽ നിന്ന് ബാണാസുരസാഗര്‍ ഡാമിലെ ജലനിരപ്പ് താഴ്ന്നിരിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |