മുംബയ് : അടുത്തയാഴ്ച തുടങ്ങുന്ന സിംബാബ്‌വെ പര്യടനത്തിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ നയിക്കുന്നത് കെ.എൽ രാഹുലായിരിക്കുമെന്ന് ബി.സി.സി.ഐ അറിയിച്ചു. ഇക്കഴിഞ്ഞ വിൻഡീസ് പര്യടനത്തിൽ നിന്ന് കൊവിഡാനന്തര പ്രശ്നങ്ങൾമൂലം നാട്ടിലേക്ക് മടങ്ങിയ രാഹുൽ ഫിറ്റ്നെസ് ടെസ്റ്റ് പാസായതോടെയാണ് ക്യാപ്ടനായി നിയോഗിച്ചത്.
ഇതോടെ ഈ പര്യടനത്തിൽ ആദ്യം ക്യാപ്ടനായി പ്രഖ്യാപിച്ചിരുന്ന ശിഖർ ധവാൻ ഉപനായകനായി മാറി. സിംബാബ്‌വെയിൽ മൂന്ന് ഏകദിനങ്ങൾ കളിക്കുന്ന ടീമിൽമലയാളി താരം സഞ്ജു സാംസണും ഇടം പിടിച്ചിട്ടുണ്ട്. ഈ മാസം 18ന് ഹരാരേയിലാണ് ആദ്യ ഏകദിനം.20നും 22നുമാണ് മറ്റ് മത്സരങ്ങൾ.
കഴിഞ്ഞ ദിവസം 1ഏഷ്യാ കപ്പ് ടി ട്വന്റിക്കുള്ള ഇന്ത്യൻ ടീമിൽ നിന്ന് സഞ്ജു സാംസണിനെയും ഇഷാൻ കിഷനെയും ഒഴിവാക്കിയത് വലിയ വിവാദമായിരുന്നു. വിരാട് കൊഹ്‌ലി ഉൾപ്പെടെ നേരത്തെ വിശ്രമം അനുവദിച്ചിരുന്ന മുതിർന്ന താരങ്ങളെല്ലാം ടീമിലേക്ക് തിരിച്ചെത്തിയപ്പോൾ ശ്രേയസ് അയ്യർ, അക്സർ പട്ടേൽ, ദീപക് ചാഹർ എന്നീ യുവതാരങ്ങളെ സ്റ്റാൻഡ് ബൈ ആയും ടീമിൽ എടുത്തിരുന്നു. റിഷഭ് പന്തിനെ കൂടാതെ വിക്കറ്റ് കീപ്പറായി ദിനേഷ് കാർത്തിക്കിനെയും ടീമിൽ ഉൾപ്പെടുത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |