ഒരേ നാണയത്തിന്റെ രണ്ടു പുറങ്ങളായിരുന്നു ഗാന്ധിക്ക് സത്യനിഷ്ഠയും സമയനിഷ്ഠയും. വ്യക്തിജീവിതത്തിലും പൊതുജീവിതത്തിലും ഒരു വ്രതമെന്നോണം അദ്ദേഹമതു രണ്ടും പാലിക്കാൻ ശ്രദ്ധിച്ചു.സ്വാതന്ത്ര്യസമരം കത്തിക്കാളിനിന്ന കാലം. ഗുജറാത്തിൽ ഒരു പൊതുയോഗത്തിൽ ഗാന്ധിയും ലോക്മാന്യ ബാലഗംഗാധരതിലകനും സംസാരിക്കേണ്ടിയിരുന്നു. ഗാന്ധി കൃത്യസമയത്തുതന്നെ സ്ഥലത്തെത്തി. തിലകൻ എത്തിയില്ല. ഗാന്ധി പ്രസംഗം തുടങ്ങി. അൽപ്പം വൈകി തിലകൻ വന്നു. തിലകനെ സ്വാഗതംചെയ്തുകൊണ്ട് ഗാന്ധി പ്രസംഗമദ്ധ്യേ പറഞ്ഞു:'നാമെല്ലാം പ്രതീക്ഷയോടെ കാത്തിരുന്ന ലോക് മാന്യൻ അരമണിക്കൂർ താമസിച്ചാണ് എത്തിയത്. നമുക്ക് സ്വാതന്ത്ര്യം കിട്ടുന്നതിൽ അരമണിക്കൂർ താമസിച്ചാൽ അതിന്റെ കുറ്റം ലോക് മാന്യൻ ഏൽക്കേണ്ടിവരും."
സദസ്സിൽ കൂട്ടച്ചിരിയും കരഘോഷവുമുയർത്തിയ ഗാന്ധിയുടെ ആ നർമ്മം തിലകനും അത് ആസ്വദിച്ചു. പക്ഷേ അത് ഗാന്ധിയെയും തിലകനെയും സംബന്ധിച്ച് വെറും നർമ്മമായിരുന്നില്ല. ഒരു മിനിറ്റുപോലും പാഴാക്കാനാവില്ല എന്ന ജാഗ്രതയായിരുന്നു.
എങ്ങനെ എനിക്ക് ചെരുപ്പിടാനാകും?
പാകിസ്ഥാനുവേണ്ടി 1946ൽ മുഹമ്മദാലി ജിന്ന പ്രത്യക്ഷസമരം പ്രഖ്യാപിച്ചതിനെത്തുടർന്നുണ്ടായ വർഗീയലഹള മൂലം ആഭ്യന്തരയുദ്ധത്തിന്റെ അന്തരീക്ഷം നിലനിന്ന നവഖാലിയിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള പരിശ്രമത്തിലായിരുന്നു ഗാന്ധി. ജനങ്ങളെ അക്രമത്തിൽനിന്ന് പിന്തിരിപ്പിക്കാൻ രവീന്ദ്രനാഥ ടാഗോറിന്റെ 'ഏകാകിയായി നടക്കുക" എന്നർത്ഥം വരുന്ന ഏക്ലാ ഛലോറെ എന്ന ഗാനവും 'വൈഷ്ണവ ജനതോ", 'ഈശ്വർ അള്ളാ തേരേ നാം" എന്നീ കീർത്തനങ്ങളും പാടി വിരലിലെണ്ണാവുന്ന അനുയായികൾക്കൊപ്പം നഗ്നപാദനായി മാസങ്ങളോളം വീടു വീടാന്തരം ഓടിനടക്കുന്നതിനിടയിൽ ഗാന്ധിയുടെ ഉപ്പുറ്റിയിൽ നിരവധി തവണ കല്ലും മുള്ളും കൊണ്ട് പരിക്കേറ്റു. ചെരുപ്പു ധരിക്കാൻ കൂടെയുണ്ടായിരുന്ന മനു നിർബന്ധിച്ചപ്പോൾ അദ്ദേഹം പറഞ്ഞു.
'അമ്പലത്തിലോ പള്ളിയിലോ മോസ്ക്കിലോ പോകുമ്പോൾ നാം ചെരുപ്പിടാറുണ്ടോ ? ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ടവരുടെ ആത്മാവുറങ്ങുന്ന പവിത്രമായ മണ്ണിലൂടെയാണ് നാം നടക്കുന്നത്. എങ്ങനെ എനിക്ക് ചെരുപ്പിടാനാകും?" അതിന് ആർക്കും മറുപടിയുണ്ടായില്ല.
ഗാന്ധിച്ചിത്രങ്ങളിലില്ലാത്ത ഗാന്ധിത്തൊപ്പി
ഗാന്ധിത്തൊപ്പി വളരെ പ്രസിദ്ധമാണ്. ഇന്നും പല പ്രകടനങ്ങളിലും സമാധാനത്തിന്റെ, സത്യാഗ്രഹത്തിന്റെ പ്രതീകമാണ് ഗാന്ധിത്തൊപ്പി. എന്നാൽ ഗാന്ധിത്തൊപ്പി ധരിച്ച ഗാന്ധിയുടെ ചിത്രങ്ങൾ നാം വിരളമായേ കണ്ടിട്ടുള്ളൂ. ഗാന്ധിത്തൊപ്പിയുടെ ഉത്ഭവത്തെക്കുറിച്ച് അറിയാവുന്നവരും വിരളം. അർത്ഥമറിയാതെ അവസരത്തിലും അനവസരത്തിലും അത് സമരായുധമാക്കുന്നതും ഇന്ന് സാധാരണംദക്ഷിണാഫ്രിക്കയിൽ 1907-14 കാലഘട്ടത്തിൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടന്ന സഹനസമരത്തിൽ ജയിലിലായവരിൽ, വെള്ളക്കാരല്ലാത്ത തടവുകാരെ തിരിച്ചറിയാൻ വേണ്ടി ഗാന്ധി സമരഭടന്മാർക്കായി നിർദ്ദേശിച്ച യൂണിഫോമിന്റെ ഭാഗമായിരുന്നു വെള്ളത്തൊപ്പി. പിന്നീട് ഇന്ത്യയിൽ മടങ്ങിയെത്തിയ ഗാന്ധി അക്രമരഹിതമായ നിസ്സഹകരണപ്രസ്ഥാനത്തിന് രൂപം നൽകിയപ്പോഴും ആ തൊപ്പി സഹനസമരത്തിന്റെ പ്രതീകമായി സന്നദ്ധഭടന്മാർക്ക് നിർദ്ദേശിച്ചു. അത് ക്രമേണ ഗാന്ധിത്തൊപ്പിയായി.
സ്വാതന്ത്ര്യത്തിന്റെ ഉപ്പ്
മഹാത്മാഗാന്ധി ഭാരതത്തിൽ നടത്തിയ സത്യഗ്രഹപരീക്ഷണങ്ങളിൽ ഏറ്റവും ശക്തവും ശ്രദ്ധേയവുമായ മുന്നേറ്റമായിരുന്നു അത്. സമരത്തിനായി അദ്ദേഹം തിരഞ്ഞെടുത്ത വിഷയം, രീതി, സന്ദർഭം, സ്ഥലം എന്നിവ എല്ലാവരെയും അമ്പരപ്പിച്ചു. കോൺഗ്രസ്സിന്റെ സമുന്നത നേതാക്കൾ പോലും പകച്ചു നിന്നു.
ഗാന്ധിയുടെ 79 അംഗ യാത്രാസംഘത്തിൽ കസ്തുർബ ഉണ്ടായിരുന്നില്ല. ഗാന്ധി കുടുംബത്തിൽ നിന്ന് മകൻ മണിലാലും ചെറുമകൻ കാന്തിലാലും മാത്രം. അറസ്റ്റും അതിക്രമങ്ങളും വ്യാപകമായതോടെ, ഗാന്ധി ആവശ്യപ്പെടാതെതന്നെ ബായും രണാങ്കണത്തിലിറങ്ങി.
1930 ഏപ്രിൽ അഞ്ചിന് സത്യാഗ്രഹികൾ ദണ്ഡി കടപ്പുറത്തെത്തിച്ചേർന്നു. ഏപ്രിൽ ആറിന് പ്രഭാതപ്രാർത്ഥനയ്ക്കുശേഷം കടൽവെള്ളം കുറുക്കി ഉപ്പുണ്ടാക്കി നിയമലംഘനം നടത്തി. അതോടെ ലോകചരിത്രത്തിലെ തിളങ്ങുന്ന സ്വാതന്ത്ര്യസമര അധ്യായമായി അതു മാറി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |