കൊല്ലം: ബി.ജെ.പിയും കോൺഗ്രസും ഒരേ മനസിനുടമകളാണെന്നും ഒരുകൂട്ടർ പറയുന്നത് മറ്റേ കൂട്ടർ ഏറ്റുപാടുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സി.പി.എം കൊല്ലം ഏരിയ കമ്മിറ്റി ഓഫീസിന് പുതുതായി പണികഴിപ്പിച്ച മന്ദിരം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നാളത്തെ തലമുറയ്ക്ക് വേണ്ടിയുള്ള വികസന പ്രവർത്തനങ്ങളാണ് സർക്കാർ നടത്തുന്നത്. അത് ജനങ്ങൾ മനസിലാക്കിയത് കൊണ്ടാണ് തുടർ ഭരണം സാദ്ധ്യമായത്. വികസന കാര്യങ്ങളിൽ ഇടങ്കോലിടാൻ സംസ്ഥാന കോൺഗ്രസ് ബി.ജെ.പിയുടെ സഹായം തേടി. തുടർന്നുള്ള കോലാഹലങ്ങളാണ് നടക്കുന്നത്.
ഇ.ഡി കേന്ദ്രത്തിന്റെ കൂട്ടിലടച്ച തത്തയാണ്. അവരെ ഉപയോഗിച്ചുള്ള നടപടികൾ ആരുടെയും മനസിൽ ചലനമുണ്ടാക്കിയില്ല. ജനങ്ങളുടെ വിശ്വാസ്യത നേടാൻ സർക്കാരിന് കഴിഞ്ഞിട്ടുണ്ട്. 50,000 കോടി രൂപയുടെ വികസനം നടത്തുമെന്ന് പറഞ്ഞാണ് കിഫ്ബിക്ക് തുടക്കമിട്ടത്. മലർപ്പൊടിക്കാരന്റെ സ്വപ്നമെന്ന് പ്രതിപക്ഷം പറഞ്ഞുതള്ളിയ കിഫ്ബിയിലൂടെ 75,000 കോടിയുടെ വികസന പ്രവൃത്തികൾ നടത്തിക്കഴിഞ്ഞെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഏരിയ കമ്മിറ്റി അംഗം വി. രാജേന്ദ്രബാബു അദ്ധ്യക്ഷനായിരുന്നു. എം. ഷാഹുൽ ഹമീദ് സ്മാരക ഹാൾ മന്ത്രി കെ.എൻ. ബാലഗോപാലും കെ. തങ്കപ്പൻ സ്മാരക ലൈബ്രറി സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം കെ. വരദരാജനും ഉദ്‌ഘാടനം ചെയ്തു. ഫോട്ടോ അനാഛാദനം ജില്ലാ സെക്രട്ടറി എസ്. സുദേവൻ നിർവഹിച്ചു.
മാദ്ധ്യമങ്ങൾ കേന്ദ്രത്തെ ഭയക്കുന്നു
ജനാധിപത്യ ധ്വംസനത്തിനെതിരെ പോരാടുന്ന നിലപാടിൽ നിന്ന് മാദ്ധ്യമങ്ങൾ പിന്നാക്കം പോയതായി മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രസർക്കാർ ജനാധിപത്യ മൂല്യങ്ങളെ തകർക്കുമ്പോൾ അവയ്‌ക്കെതിരെ പ്രതികരിക്കാൻ മാദ്ധ്യമങ്ങൾക്ക് മടിയാണ്. അവർ നടപടികളെ ഭയക്കുന്നു. സി.പി.എമ്മിനെ ലക്‌ഷ്യം വച്ചുള്ള ആക്രമണത്തിൽ പ്രത്യേക മനസുഖം ലഭിക്കുന്നുണ്ട് ചില മാദ്ധ്യമങ്ങൾക്ക്. കോർപ്പറേറ്റ് താത്പര്യത്തിൽ മാത്രം പ്രവർത്തിക്കുന്ന മാദ്ധ്യമങ്ങൾ തങ്ങളുടെ ചുമതലകളും കടമകളും മറക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |