കോഴിക്കോട് : അന്യസംസ്ഥാന തൊഴിലാളികളുടെ എണ്ണം വർദ്ധിക്കുകയും കേരളത്തിൽ ഓരോവർഷവും കുറ്റകൃത്യങ്ങളുടെയും കുറ്റവാളികളുടെയും എണ്ണം കൂടുകയും ചെയ്യുന്നെങ്കിലും ജയിലുകളുടെ എണ്ണത്തിൽ മാത്രം മാറ്റമില്ല. പൊലീസിന്റെയും ക്രൈം റെക്കാഡ്സ് ബ്യൂറോയുടെയുമെല്ലാം കണക്കുകൾ പ്രകാരം കോടതിയിലേക്കെത്തുന്ന കേസുകളുടെ എണ്ണത്തിലും കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെടുന്നവരുടെയും അറസ്റ്റ് ചെയ്യപ്പെടുന്നവരുടെയും എണ്ണത്തിലും വലിയ വർദ്ധയാണുള്ളത്. എന്നാൽ ഇത്തരക്കാരെ പാർപ്പിക്കാൻ ആവശ്യമായ സൗകര്യമില്ലാതെ കേരളത്തിലെ ജയിലുകൾ ശ്വാസംമുട്ടുകയാണ്.
സ്വാതന്ത്യം കിട്ടുന്നതിന് മുമ്പുണ്ടാക്കിയ പൂജപ്പുര, വിയ്യൂർ, കണ്ണൂർ സെൻട്രൽ ജയിലുകൾക്കുശേഷം കേരളത്തിൽ കഴിഞ്ഞ ജൂണിൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത മലപ്പുറം തവനൂർ സെൻട്രൽ ജയിലാണ് ഉള്ളത്. അവിടെ 706 പേരെ ഉൾക്കൊള്ളുമെങ്കിലും അതിലും ഒതുങ്ങില്ല തടവുകാരുടെ എണ്ണം. ഏറ്റവും അവസാനത്തെ കണക്ക് പ്രകാരം 8341 തടവുകാരാണ് കേരളത്തിലുള്ളത്. എന്നാൽ ഞെങ്ങിഞെരുങ്ങി 6017 തടവുകാരെ ഉൾക്കൊള്ളാനുള്ള ശേഷിയേ തവനൂർ സെൻട്രൽ ജയിൽ ഉൾപ്പെടെ കേരളത്തിലെ ജയിലുകൾക്കുള്ളൂ.
സംസ്ഥാനത്താകെ 55 ജയിലുകളാണ് ഉള്ളത്. ഇതിൽ രണ്ട് ഓപ്പൺ ജയിലും ഒരു ഓപ്പൺ വനിതാജയിലും മൂന്ന് വനിതാ ജയിലും ഒരു അതീവ സുരക്ഷാ ജയിലും കുട്ടിക്കുറ്റവാളികളെ താമസിപ്പിക്കാൻ ബോർസ്റ്റൽ സ്‌കൂൾ എന്ന പേരിൽ എറണാകുളത്തെ തൃക്കാക്കരയിൽ ഒരു ദുർഗുണ പരിഹാര പാഠശാലയുമാണുള്ളത്. ബോർസ്റ്റൽ സ്‌കൂളിലുള്ള 49 കൗമാരക്കാരിൽ 48 റിമാൻഡ് ചെയ്യപ്പെട്ടവരും ഒന്ന് ശിക്ഷിക്കപ്പെട്ടയാളുമാണ്. കുറഞ്ഞ ദിവസത്തിനുള്ളിൽ ജാമ്യം നേടിപ്പോകുന്നവരാണെങ്കിലും രാഷ്ട്രീയത്തടവുകാരുടെ എണ്ണവും ക്രമാതീതമായി വർദ്ധിക്കുകയാണ്. ഇവരെയും പാർപ്പിക്കാനുള്ള സൗകര്യം കണ്ടെത്തണം.
ജയിൽ വകുപ്പിൽ ഡി.ജി.പി ഉൾപ്പെടെ 2139 ജീവനക്കാരാണുള്ളത്. ജീവനക്കാരുടെ 264 തസ്തികകളും ഒഴിഞ്ഞുകിടക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |