ന്യൂഡൽഹി; സുകേഷ് ചന്ദ്രശേഖർ ഉൾപ്പെട്ട 200 കോടി രൂപയുടെ തട്ടിപ്പുകേസിൽ നടി ജാക്വിലിൻ ഫെർണാണ്ടസിനെ പ്രതിചേർത്തു. ഡൽഹി കോടതിയിൽ ഇഡി സമർപ്പിച്ച കുറ്റപത്രത്തിലാണ് നടിയെ പ്രതി ചേർത്തിരിക്കുന്നത്.
തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് നടിയെ ചോദ്യം ചെയ്യുകയും ഏഴ് കോടി രൂപയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടുകയും ചെയ്തിരുന്നു. തട്ടിയെടുത്ത പണം ഉപയോഗിച്ച് 5.71 കോടി രൂപ മൂല്യം വരുന്ന സമ്മാനങ്ങൾ സുകേഷ് ജാക്വിലിന് നൽകിയിരുന്നു. 52 ലക്ഷം രൂപയുടെ കുതിര, ഒൻപത് ലക്ഷം രൂപയുടെ പേർഷ്യൻ പൂച്ച എന്നിവ സമ്മാനങ്ങളിൽ ഉൾപ്പെടുന്നു. താരത്തിന്റെ കുടുംബാംഗങ്ങൾക്കും വലിയ തുകകൾ സുകേഷ് നൽകിയിരുന്നതായും ഇഡി കണ്ടെത്തി. കേസുമായി ബന്ധപ്പെട്ട് എട്ട് പേരാണ് അറസ്റ്റിലായത്. സുകേഷിന്റെ ഭാര്യയും മലയാളി നടിയുമായ ലീന മരിയ പോളും ഇതിൽ ഉൾപ്പെടുന്നു.
ഡൽഹിയിലെ വ്യവസായിയുടെ ഭാര്യയിൽ നിന്ന് സ്പൂഫ് കോളുകൾ വഴി 215 കോടി രൂപ തട്ടിയെടുത്തെന്നാണ് സുകേഷ് ചന്ദ്രശേഖറിനെതിരെയുള്ള ആരോപണം. സുകേഷ് ഡൽഹി ജയിലിൽ കഴിയവേ, പ്രധാനമന്ത്രിയുടെ ഓഫീസിലെയും നിയമമന്ത്രാലയത്തിലെയും ആഭ്യന്തര മന്ത്രാലയത്തിലെയും ഉദ്യോഗസ്ഥനെന്ന വ്യാജേന ഇവരിൽ നിന്ന് പണം തട്ടിയെടുക്കുകയായിരുന്നു. ജയിലിലായിരുന്ന വ്യവസായിക്ക് ജാമ്യം ലഭ്യമാക്കാൻ സഹായിക്കാമെന്ന് വാഗ്ദ്ധാനം നൽകിയായിരുന്നു പണം തട്ടിയത്.
ശ്രീലങ്കൻ നടിയും മോഡലുമായ ജാക്വിലിൻ 2009ലാണ് സിനിമയിലെത്തിയത്. ഹൗസ് ഫുൾ, മർഡർ2, കിക്ക്, ഡിഷൂം തുടങ്ങി നിരവധി ബോളിവുഡ് ചിത്രങ്ങളിൽ താരം വേഷമിട്ടിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |