ന്യൂഡൽഹി: തിരഞ്ഞെടുപ്പിൽ രാഷ്ട്രീയ പാർട്ടികൾ നൽകുന്ന സൗജന്യങ്ങളും വാഗ്ദാനങ്ങളും നിർവ്വചിക്കണമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എൻ.വി. രമണ പറഞ്ഞു. സൗജന്യ വിദ്യാഭ്യാസം, കുടിവെള്ളം, വൈദ്യുതി എന്നിവ തിരഞ്ഞെടുപ്പ് സൗജന്യങ്ങളായി പരിഗണിക്കാമോയെന്ന് ഇന്നലെ ഹർജി പരിഗണിച്ചപ്പോൾ ചീഫ് ജസ്റ്റിസ് ആരാഞ്ഞു. തിരഞ്ഞെടുപ്പ് സമയത്ത് രാഷ്ട്രീയപാർട്ടികൾ നൽകുന്ന വാഗ്ദാനങ്ങൾ പൂർണമായി വിലക്കാനാകില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.
തിരഞ്ഞെടുപ്പ് സൗജന്യങ്ങളെ സംബന്ധിച്ച ചർച്ച സങ്കീർണമാവുകയാണ്. പൊതു പണം പാഴാക്കുകയാണെന്ന് ചിലരും അതല്ല ക്ഷേമ പ്രവർത്തനങ്ങൾക്കാണെന്ന് മറ്റ് ചിലരും പറയുന്നു. എന്നാൽ, ക്ഷേമ പദ്ധതികളുടെ പേരിൽ ഇലക്ട്രോണിക് ഉപകരണങ്ങൾ അടക്കം നൽകാനാകുമോയെന്നും ഇക്കാര്യത്തിൽ വിശദമായ ചർച്ച നടക്കണമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
സൗജന്യ പദ്ധതികൾ ക്ഷേമ പദ്ധതികളാണെന്ന് കോൺഗ്രസ്, ഡി.എം.കെ, എ.എ.പി എന്നീ പാർട്ടികൾ സുപ്രീംകോടതിയെ അറിയിച്ചു.
തിരഞ്ഞെടുപ്പ് സൗജന്യങ്ങൾ പ്രഖ്യാപിക്കുന്നതിനെ കേന്ദ്ര സർക്കാർ ഇന്നലെയും കോടതിയിൽ എതിർത്തു. കേസ് വീണ്ടും തിങ്കളാഴ്ച്ച പരിഗണിക്കും.
മഹാത്മാ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പു പദ്ധതി സാധാരണക്കാരെ അന്തസായി ജീവിക്കാൻ സഹായിച്ച പദ്ധതിയാണെന്നും ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |