കൊതുകുകൾക്ക് ഒരു ദിവസമോ? സംശയിക്കേണ്ട. അങ്ങനെ ഒരു ദിവസമുണ്ട്.
ആഗസ്റ്റ് 20 ലോക കൊതുകുദിനം
ബ്രിട്ടീഷ് ഡോക്ടർ സർ റൊണാൾഡ് റോസൺ പെൺ കൊതുകുകൾ മനുഷ്യർക്കിടയിൽ മലേറിയ പകർത്തുമെന്ന് 1897ൽ കണ്ടെത്തിയതിന്റെ ഓർമ്മയ്ക്കാണ് ഈ ദിനം ആചരിക്കുന്നത്. പ്രതിവർഷം 10 ലക്ഷത്തിലധികം മരണങ്ങൾക്ക് കാരണക്കാരാണ് കൊതുകുകൾ എന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. കൊതുകുകളുണ്ടാക്കുന്ന ആപത്തുകളെ കുറിച്ചും അവ പകർത്താൻ സാദ്ധ്യതയുള്ള രോഗങ്ങളെ കുറിച്ചും അവബോധമുണ്ടാക്കുക എന്നതാണ് ഈ ദിനാചരണത്തിലൂടെ ലക്ഷ്യമിടുന്നത്.
മലേറിയ, ഡെങ്കിപ്പനി, വെസ്റ്റ് നൈൽ വൈറസ്, ചിക്കുൻഗുനിയ, മഞ്ഞപ്പനി, സിക്ക എന്നിവയാണ് കൊതുകുകൾ പരത്തുന്ന സാധാരണ രോഗങ്ങൾ എന്നറിയാമല്ലോ? കുഞ്ഞുജീവിയാണെങ്കിലും കുറേ വലിയ കാര്യങ്ങൾ കൊതുകിന് സ്വന്തമായുണ്ട്. ചില കൊതുകുവിശേഷങ്ങൾ അറിയാം.
അപകടകാരികളല്ല
കൊതുകിന്റെ പ്രധാനപ്പെട്ട ജനുസുകളാണ് അനോഫെലെസ്, ക്യൂലക്സ്, ഈഡിസ്, മാൻസോനിയ, ആർമിജെരസ് എന്നിവ. ലോകം മുഴുവൻ കണക്കെടുക്കുമ്പോൾ ഈ ജനുസിൽപ്പെട്ട 3500 ഇനം കൊതുകുകളെ കണ്ടെത്തിയിട്ടുണ്ട്.
പ്രകൃതി, കാലാവസ്ഥ എന്നിവയനുസരിച്ച് ഓരോ പ്രദേശത്തും 30-60 വരെ കൊതുകുകളെ കണ്ടെത്താം. പക്ഷേ, ഇവയിൽ എല്ലാ കൊതുകുകളും അപകടകാരികളല്ല. എന്നാൽ ഈ ച്ച കഴിഞ്ഞാൽ ഏറ്റവും കൂടുതൽ രോഗങ്ങൾ വ്യാപിപ്പിക്കുന്നത് കൊതുകുകളാണ്. അതുകൊണ്ടാണ് കൊതുക് മനുഷ്യന് തലവേദനയുണ്ടാക്കുന്നത്.
നാലുഘട്ടങ്ങൾ
മുട്ട, കൂത്താടി, സമാധി, മുതിർന്ന കൊതുക് എന്നിങ്ങനെ നാലു അവസ്ഥാന്തരങ്ങളിലൂടെയാണ് കൊതുകിന്റെ ജീവിതയാത്ര. 7-14 ദിവസം കൊണ്ടാണ് ജീവിതചക്രം പൂർത്തിയാകുന്നത്. വെള്ളത്തിന്റെ സാന്നിദ്ധ്യം ആവശ്യമായി വരുന്നത് ആദ്യമൂന്നുഘട്ടങ്ങളിലാണ്. കൊതുകായി പറന്ന് പൊങ്ങാൻ അഞ്ച് മുതൽ നാൽപ്പത് ദിവസം വരെ സമയം എടുക്കും.
വളർച്ച പൂർത്തിയായ ശേഷം കൊതുകുകൾ സസ്യങ്ങളുടെ ചാറാണ് ആഹാരമായി ഉപയോഗിക്കുന്നത്. ആയുസ് പറയുമ്പോൾ ആഴ്ചകൾ മുതൽ മാസങ്ങൾ വരെ ആണ്. പെൺകൊതുകുകൾ മാത്രമാണ് ചോര കുടിക്കുന്നത്. പ്രൊബോസിസ് എന്ന നീളൻ കുഴലാണ് ഇതിനായി ഉപയോഗിക്കുന്നത്. ആൺ കൊതുകുകളുടെ പ്രൊബോസിസ് തൊലി തുളച്ചു കയറുന്ന രീതിയിലുള്ളതല്ല. അവ പൊതുവേ ചെടികളുടെ നീരുകളും തേനുമൊക്കെയാണ് ആഹാരമാക്കുന്നത്.
സ്വന്തം ശരീരത്തിന്റെ ഭാരത്തിന്റെ മൂന്നിരട്ടി വരെ ചോര കുടിക്കാനും അങ്ങനെ ശരീരത്തിന്റെ പിൻവശം വീർപ്പിച്ചു വയ്ക്കാനും പെൺകൊതുകുകൾക്ക് കഴിയും. കൊതുകുകളിലെ ഓരോ വർഗവും മുട്ടയിടുന്നത് ഒരേ പോലെയല്ല. അതിന് അവയ്ക്ക് പ്രത്യേക രീതികളും സ്ഥലങ്ങളുമുണ്ട്.
വെള്ളത്തിന് ഇവയുടെ ജീവിതചക്രവുമായി അടുത്ത ബന്ധം തന്നെയാണുള്ളത്. എന്നാൽ പോലും ഈഡിസ് കൊതുകുകളുടെ മുട്ടകൾ അനുകൂലമല്ലാത്ത സാഹചര്യങ്ങൾ വരുമ്പോൾ മാസങ്ങളോളം കേടുകൂടാതെ ഇരിക്കാറുണ്ട്. വെള്ളം കിട്ടുകയാണെങ്കിൽ മാത്രം അവ വീണ്ടും ജീവിതത്തിലേക്ക് തിരിച്ച് വരും.
രാത്രിയാത്ര
നമ്മൾ ശ്വസിക്കുമ്പോൾ പുറത്തുവിടുന്ന കാർബൺ ഡയോക്സൈഡിന്റെ സാന്നിദ്ധ്യം കൊതുക് എളുപ്പത്തിൽ തിരിച്ചറിയും. ചില രാസസാന്നിദ്ധ്യങ്ങൾ, അന്തരീക്ഷത്തിലെ താപനിലയിലുണ്ടാക്കുന്ന വ്യതിയാനം, കാഴ്ച എന്നിവയെല്ലാം ഉപയോഗിച്ചാണ് ഇവ ഇരകളിലേക്ക് എത്തുന്നത്. ചോര കുടിക്കുന്ന നീളൻ കുഴലുകളിലെ മണമറിയുന്ന ഗ്രാഹികളിൽ പകുതിയിൽ കൂടുതലും വിയർപ്പിലുണ്ടാകുന്ന രാസഘടകങ്ങളെ തിരിച്ചറിയാൻ ശേഷിയുള്ളവയാണ്. ഒ രക്ത ഗ്രൂപ്പുകാരെയാണ് ഇവ കൂടുതലായും ആക്രമിക്കുന്നതെന്ന് ചില പഠനങ്ങൾ പറയുന്നു. ചില ശരീരങ്ങളോട് കൊതുകുകൾക്ക് പ്രത്യേക താത്പര്യമുണ്ട്. വിയർപ്പ് കൂടുതലുള്ളവർ, ത്വക്കിൽ അഴുക്ക് പറ്റിപ്പിടിച്ചവർ എന്നിവരെ കൊതുകുകൾ പെട്ടെന്ന് കണ്ടെത്തും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |