കൊച്ചി: ആധുനിക കർഷകൻ സംരംഭകനും ഗവേഷകനുമാകണമെന്ന് പ്രമുഖ ജൈവവള കമ്പനി സ്പൈസസ് പ്രൊഡ്യൂസർ കമ്പനി (എസ് പി. സി ) ചെയർമാൻ എൻ.ആർ.ജയ്‌മോൻ പറഞ്ഞു. കേരളകൗമുദി എറണാകുളം ജില്ലയിൽ ഒരു വർഷമായി നടപ്പാക്കി വരുന്ന കാർഷിക ഗ്രാമം പദ്ധതിയുടെ രണ്ടാംഘട്ട പ്രവർത്തനോദ്ഘാടനത്തിന്റെ ഭാഗമായ കാർഷിക സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൃഷി തന്നെ ബിസിനസായി കണക്കാക്കണം. ചെയ്യാനുദ്ദേശിക്കുന്ന കൃഷിയെക്കുറിച്ച് ശാസ്ത്രീയമായി പഠിക്കുകയും വേണം. മണ്ണിന്റെ ഘടനയെ യും മണ്ണിലെ മൂലകങ്ങളെയും കുറിച്ച് പരിശോധനകളിലൂടെ ബോധവാനാകണം. എങ്കിലേ കൃഷിയിൽ നിന്ന് ഉദ്ദേശിക്കുന്ന ലാഭം നേടാനാകൂ.
രാസവളങ്ങൾ ഉപയോഗിച്ചാൽ വലിപ്പമുള്ള വിളവുകൾ ലഭിച്ചേക്കാം. പക്ഷേ അതിൽ പോഷകമൂല്യങ്ങൾ ഉണ്ടാകണമെന്നില്ല. തത്വദീക്ഷയില്ലാത്ത രാസവള, കീടനാശിനി പ്രയോഗങ്ങൾ മൂലം ഭക്ഷണം വിഷമയമായി മാറുന്ന കാലമാണിത്. അതിന്റെ ദുരന്തങ്ങൾ കാസർകോട് നമ്മൾ കണ്ടതാണ്. ജനിതക വൈകല്യങ്ങൾ തലമുറകളെ രോഗഗ്രസ്തരാക്കി. പുതിയ കാലത്ത് ജൈവകാർഷിക ഉത്പന്നങ്ങൾക്ക് അനന്തമായ സാദ്ധ്യതകളുണ്ട്. ഇത് തിരിച്ചറിഞ്ഞ് വേണം കർഷകൻ വിളവിറക്കേണ്ടത്.
കേരളത്തിലെ 20000 വാർഡുകളിൽ ഓരോ കർഷകരെ സംരംഭകരാക്കി മാറ്റി ജൈവകൃഷി പ്രോത്സാഹന പദ്ധതിയുമായി എസ്.പി.സി രംഗത്തുവരികയാണ്. ജൈവ വളങ്ങളും മറ്റ് ഉത്പന്നങ്ങളും ഇവർക്ക് വിപണനത്തിനായി എസ്.പി.സി കൈമാറും. ആവശ്യമായ പരിശീലനവും നൽകും. കേരളത്തിന്റെ കാർഷിക രംഗത്ത് വിപ്ളവകരമായ മാറ്റമാണ് ഇത് സൃഷ്ടിക്കുക.
കർഷകർ കൂട്ടായി പരിശ്രമിച്ചാൽ മനുഷ്യന്റെ ആരോഗ്യം സംരക്ഷിക്കുക മാത്രമല്ല, പ്രളയത്തെയും തടയാനാകുമെന്നും ജയ്മോൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |