കൽപ്പറ്റ: എ.കെ.ജി സെന്റർ ആക്രമണത്തിലും പാലക്കാട്ടെ സി.പി.എം പ്രവർത്തകന്റെ കൊലപാതകത്തിലും പ്രതിസ്ഥാനത്ത് വന്ന സി.പി.എം മുഖംരക്ഷിക്കാനാണ് ഗാന്ധി ചിത്രം തകർത്ത കേസിൽ രാഹുൽ ഗാന്ധിയുടെ സ്റ്റാഫ് അംഗങ്ങളെ കള്ളക്കേസിൽ കുടുക്കിയതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. അന്വേഷണ സംഘത്തെ പ്രഖ്യാപിക്കും മുൻപേ ഗാന്ധി ചിത്രം തകർത്തത് കോൺഗ്രസുകാരാണെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു.കൈ കാലുകൾ കെട്ടിയാണ് മനോജ് എബ്രഹാമിനെ അന്വേഷിക്കാൻ വിട്ടത്.പാർട്ടി ഓഫീസിന് പടക്കം എറിയുകയും സ്വന്തം പ്രവർത്തകനെ കൊലപ്പെടുത്തുകയും ചെയ്ത സി.പി.എമ്മുകാർ എന്തും ചെയ്യാൻ മടിക്കാത്തവരാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.