തിരുവനന്തപുരം: ശ്രീചിത്ര ഹോം എൽ.പി സ്‌കൂളിന്റെ ചുമരുകളിൽ നിറയെ രാഹുലിന്റെ മനസിലെ നിറങ്ങളാണ്. വരകൾ കൊണ്ടും ചായക്കൂട്ടുകൾ കൊണ്ടും ചുമരുകളിലും സ്ക്രാപ്പ് ബുക്കിലും നിറയ്‌ക്കുമ്പോൾ കാഴ്ചക്കാർക്കും കൗതുകം. ജന്മനാ സംസാരശേഷിയും കേൾവിശക്തിയുമില്ലെങ്കിലും ശ്രീചിത്രഹോം അന്തേവാസിയായ രാഹുലിന്റെ വരകൾ നിങ്ങളോട് സംസാരിക്കും.
കൊവിഡിനുശേഷം തുറന്നപ്പോഴാണ് സ്‌കൂളിന്റെ ചുമരിൽ ചിത്രം വരയ്‌ക്കാനുള്ള ആഗ്രഹം രാഹുൽ പ്രകടിപ്പിച്ചത്. ഇതോടെ മാറാല പിടിച്ച ചുമരുകൾ നിറം പിടിച്ച് മോഡേണായി. 22 വർഷം മുമ്പ് ട്രെയിനിൽ പ്ലാസ്റ്റിക് കവറിൽ ഉപേക്ഷിച്ച നിലയിലാണ് തമ്പാനൂർ റെയിൽവേ പൊലീസ് രാഹുലിനെ കണ്ടെത്തുന്നത്. തുടർന്ന് ശ്രീചിത്രയിലെത്തിക്കുകയായിരുന്നു. ജന്മസിദ്ധമായ കഴിവ് വരകളിലൂടെ പ്രകടിപ്പിച്ചപ്പോൾ കാൻവാസും പെൻസിലും നിറക്കൂട്ടുകളുമൊരുക്കി ശ്രീചിത്ര ഹോം അധികൃതരും കൂടെ നിന്നു.
വരയുടെയും നിറങ്ങളുടെയും ലോകത്ത് ജീവിക്കുമ്പോഴും രാഹുലിനെ സംബന്ധിച്ച് മുമ്പോട്ടുള്ള ജീവിതം അനിശ്ചിതാവസ്ഥയിലാണ്. സ്ഥിരവരുമാനം ഇനിയും കണ്ടെത്താനായിട്ടില്ല. ഒരു ഗുരുവിന്റെ കീഴിൽ ചിത്രരചന അഭ്യസിച്ചിട്ടില്ലാത്തതിനാൽ മികച്ച പരിശീലനം ലഭിച്ചാൽ ഭാവിയിലേക്ക് മുതൽക്കൂട്ടാകും. ഇഷ്ടമേഖലയിൽ തന്നെ അവന് ജോലി ചെയ്യാനും സാധിക്കും. പക്ഷേ അതിനായി പുറത്തുനിന്നുള്ള സഹായവും പിന്തുണയും ആവശ്യമാണ്. പ്ലസ്ടു പഠനശേഷം കുറച്ചുനാൾ ആക്കുളം നിഷിൽ സ്‌പീച്ച് തെറാപ്പിയും പരിശീലിച്ചു. ഇപ്പോൾ മാജിക് പ്ലാനറ്റിൽ അപ്രന്റിസ്ഷിപ്പ് ചെയ്യുകയാണ്.
"ശ്രീചിത്ര ഹോമിന് പുറത്തും സുരക്ഷിതമായൊരു ഭാവി രാഹുലിന് ഉണ്ടാകണമെന്നാണ്
ആഗ്രഹം. അതിനായി പുറത്തുനിന്നുള്ള ഇടപെടലുകൾ ഉണ്ടാകണം. "
വി. ബിന്ദു, ശ്രീചിത്ര ഹോം സൂപ്രണ്ട്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |