ജക്കാർത്ത : ഇൻഡോനേഷ്യയിൽ ആദ്യ മങ്കിപോക്സ് കേസ് സ്ഥിരീകരിച്ചു. വിദേശയാത്ര നടത്തി രാജ്യത്തേക്ക് തിരിച്ചെത്തിയ 27കാരനാണ് രോഗം സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങൾ കണ്ടയുടൻ തന്നെ രോഗി ആശുപത്രിയിൽ ചികിത്സ തേടിയെന്നും ഇദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്നും ഇൻഡോനേഷ്യൻ ആരോഗ്യ മന്ത്രാലയ വക്താവ് അറിയിച്ചു.
ഇദ്ദേഹം ഏത് രാജ്യത്ത് നിന്നാണെത്തിയതെന്ന് വ്യക്തമാക്കിയിട്ടില്ല. തെക്ക് കിഴക്കൻ ഏഷ്യയിൽ സിംഗപ്പൂരിൽ 15 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. ഫിലിപ്പീൻസിൽ ഒന്നും തായ്‌ലൻഡിൽ അഞ്ചും വീതം കേസുകൾ കണ്ടെത്തിയിട്ടുണ്ട്.
നിലവിൽ യു.എസ് സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവെൻഷന്റെ കണക്ക് പ്രകാരം 94 രാജ്യങ്ങളിലായി 41,358 മങ്കിപോക്സ് കേസുകളാണ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിൽ 40,971 കേസുകൾ ആഫ്രിക്കയ്ക്ക് പുറത്തുള്ള 87 രാജ്യങ്ങളിലാണ്. യു.എസ് ( 14,594 ), സ്പെയിൻ ( 5,792 ), ബ്രസീൽ ( 3,359 ) ജർമ്മനി ( 3,266 ), യു.കെ ( 3,081 ) എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ കേസുകൾ.
കോംഗോ, നൈജീരിയ ഉൾപ്പെടെ 7 ആഫ്രിക്കൻ രാജ്യങ്ങളിലായി 387 കേസുകളുണ്ട്. ആഫ്രിക്കയിൽ മാത്രം കാണപ്പെട്ടിരുന്ന മങ്കിപോക്‌സ് വൈറസ് മേയ് ആദ്യം മുതലാണ് ലോകമെമ്പാടും വ്യാപിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |