തിരുവനന്തപുരം: അറിയപ്പെടുന്ന വിദ്യാഭ്യാസ വിദഗ്ദ്ധനും ചരിത്രകാരനുമായ കണ്ണൂർ വി.സിയെ ഗവണർ ക്രിമിനൽ എന്നുവിളിച്ചത് പ്രതിഷേധാർഹമാണെന്ന് സി.പി. എം സംസ്ഥാന സെക്രട്ടേറിയറ്റ്.
എന്ത് ക്രിമിനൽ കുറ്റമാണ് വി.സി ചെയ്തത് എന്ന് ഗവർണർ
വ്യക്തമാക്കണം. ഗവർണറുടെ നടപടിയിൽ നിയമപരമായി മാത്രമാണ്
വി.സി വിയോജിപ്പ് രേഖപ്പെടുത്തിയത്. അതിന് നിയമപരമായും,
മാന്യമായും അല്ലാത്ത പ്രതികരണം പദവിക്ക് യോജിച്ചതാണോയെന്ന് അദ്ദേഹം പരിശോധിക്കണം.
അറിയപ്പെടുന്ന ആർ.എസ്.എസുകാരെ ജീവനക്കാരാക്കി,
ഓഫീസിനെ സർക്കാരിനെതിരെയുള്ള ഉപജാപ കേന്ദ്രമാക്കിയ
ഗവർണർ, രാജ്ഭവനെ ആർ.എസ്.എസ് ശാഖയുടെ നിലവാരത്തിലേക്ക്
അധഃപ്പതിപ്പിച്ചു. തെറ്റ് ചൂണ്ടിക്കാട്ടുന്നതിന് പകരം സർവ്വ സീമകളും
ലംഘിക്കുന്ന രാഷ്ട്രീയ ഇടപെടലുകൾ ആരെ
പ്രീതിപ്പെടുത്താനാണ്. ഈ ഭരണത്തിൽ ഔന്നത്യത്തിലേക്ക് പോകുന്ന കേരളത്തിലെ ഉന്നത വിദ്യാഭ്യാസരംഗത്തെ നേട്ടങ്ങൾ ഇല്ലാതാക്കാനാണ് ഗവർണറുടെ ശ്രമം. ഉന്നത വിദ്യാഭ്യാസ രംഗത്തെ ഗുണപരമായ മാറ്റങ്ങൾ ഉൾക്കൊള്ളാൻ ഗവർണർക്കുള്ള വിഷമം മനസിലാക്കാം. എൻ.ഐ.ആർ.എഫ്
റാങ്കിംഗിലും നാക്ക് അക്രഡിറ്റേഷനിലും കേരളത്തിലെ സർവ്വകലാശാലകളും
കോളേജുകളും നിലവാരം മെച്ചപ്പെടുത്തുന്നത് സർക്കാരിന്റെ ഇടപെടൽ
കാരണമാണ്. രാഷ്ട്രപതി, ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിന് മുമ്പേ ഗവർണർ സർക്കാരിനെതിരെ ബോധപൂർവ്വമുള്ള പ്രസ്താവനകളും പ്രകോപനപരമായ ഇടപെടലുകളും നടത്തിയതിന്റെ ഉദ്ദേശ്യം
വ്യക്തമാണ്. ഗവർണറുമായി ഏറ്റുമുട്ടുന്നത് സർക്കാരിന്റെ നയമല്ലെന്നും ഏത് വിഷയത്തിലും ചർച്ചയാകാമെന്നും സർക്കാരിന് പിടവാശിയില്ലെന്നും
മുഖ്യമന്ത്രി വ്യക്തമാക്കിയതാണ്. ഗവർണർ ഈ അഭ്യർത്ഥനയ്ക്ക് അർഹനല്ലെന്നാണ് അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ ബോദ്ധ്യമാക്കുന്നതെന്നും പ്രസ്താവനയിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |