തിരുവനന്തപുരം: വിഴിഞ്ഞത്ത് കടലാക്രമണത്തിൽ ഭൂമിയും കിടപ്പാടവും നഷ്ടമായവരെ പുനരധിവസിപ്പിക്കുന്നതിലെ വീഴ്ചകൾ ചൂണ്ടിക്കാട്ടിയുള്ള തന്റെ പ്രസംഗം മന്ത്രി ആന്റണിരാജു ഇടപെട്ട് തടസപ്പെടുത്തുന്നെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. 250 കുടുംബങ്ങളെ കാറ്റുപോലും കടക്കാത്ത വലിയതുറയിലെ സിമന്റ് ഗോഡൗണിലേക്ക് മാറ്റിപ്പാർപ്പിച്ചെന്നും അവിടത്തെ കാഴ്ചകൾ സഹിക്കാനാവുന്നതല്ലെന്നും സതീശൻ അടിയന്തര പ്രമേയ നോട്ടീസിന്മേലുള്ള വാക്കൗട്ട് പ്രസംഗത്തിൽ പറഞ്ഞപ്പോഴാണ് മന്ത്രി തടസവാദവുമായി എഴുന്നേറ്റത്.
ഇതോടെ ഭരണകക്ഷിയംഗങ്ങൾ മന്ത്രിക്ക് പിന്തുണയുമായി എഴുന്നേറ്റു. ആരൊക്കെ ബഹളം വച്ചാലും പറയാനുള്ള കാര്യങ്ങൾ പറഞ്ഞിട്ടേ പോകൂവെന്ന് സതീശൻ പറഞ്ഞു. പ്രതിപക്ഷാംഗങ്ങളും എഴുന്നേറ്റതോടെ, സഭ ബഹളത്തിൽ മുങ്ങി. ഏറെ പണിപ്പെട്ടാണ് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അംഗങ്ങളെ ശാന്തരാക്കിയത്.
സിമന്റ് ഗോഡൗണിൽ കുഞ്ഞുങ്ങളെ ഈച്ച പൊതിഞ്ഞിരിക്കുന്നതും പ്രായപൂർത്തിയായ കുട്ടികൾക്ക് സ്വകാര്യതയില്ലാത്തതുമെല്ലാം സതീശൻ ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി വിഴിഞ്ഞത്തെ സമരക്കാരുമായി ചർച്ചനടത്തി പരിഹാരമുണ്ടാക്കണമെന്നും ആവശ്യപ്പെട്ടു.
പ്രശ്നങ്ങളിൽ മന്ത്രിമാർ ഇടപെടുന്നില്ലെന്ന വാദം അടിസ്ഥാനരഹിതമാണെന്നും ആറുമന്ത്രിമാരാണ് ചർച്ചയ്ക്കുള്ളതെന്നും മന്ത്രി ആന്റണി രാജു പറഞ്ഞു. 250 കുടുംബങ്ങളെ സിമന്റ് ഗോഡൗണിലേക്ക് മാറ്റിയത് യു.ഡി.എഫ് സർക്കാരാണ്. പുനരധിവാസ പദ്ധതി തുടങ്ങിയത് ഒന്നാം പിണറായി സർക്കാരാണ്. ജനങ്ങളെ പറ്റിച്ച് യു.ഡി.എഫ് സർക്കാരിന്റെ കാലത്താണ് വിഴിഞ്ഞം പദ്ധതി തുടങ്ങിയത്. അതിനാലാണ് പ്രതിപക്ഷനേതാവിനെ സമരക്കാർ ഓടിച്ചത്. സർക്കാരിലെ ആരെയും അവർ ഓടിച്ചിട്ടില്ല. പ്രതിപക്ഷ നേതാവിന്റെ പരാമർശങ്ങൾ അസംബന്ധമാണെന്നും മന്ത്രി പറഞ്ഞു.
കുടുംബങ്ങളെ സിമന്റ് ഗോഡൗണിലാക്കിയത് യു.ഡി.എഫ് കാലത്താണെന്നത് കളവാണെന്ന് സതീശൻ തിരിച്ചടിച്ചു. സമരക്കാർ തന്നെ കൂക്കിവിളിക്കുകയോ ഓടിക്കുകയോ ചെയ്തിട്ടില്ല. സമരസമിതിയുടെ അനുമതിയോടെ സ്ഥലത്തെത്തിയ തന്നെ അവർ സ്വീകരിച്ചു. രാഷ്ട്രീയമായി മത്സ്യത്തൊഴിലാളികളുടെ വിഷയം ഉപയോഗിക്കില്ലെന്നും നിയമസഭയിലുന്നയിച്ച് പരിഹാരമുണ്ടാക്കുമെന്നും അറിയിച്ചു. ഇതിനു ശേഷം മൂന്ന് സി.പി.എമ്മുകാരെത്തി രാഷ്ട്രീയക്കാരെ സമരവേദിയിൽ പങ്കെടുപ്പിച്ചത് ശരിയായില്ലെന്ന് പരാതിപ്പെട്ടപ്പോൾ വൈദികൻ അതിനു മറുപടിയും നൽകി. പാർട്ടി പത്രത്തിൽ തന്നെ ഓടിച്ചെന്ന് വാർത്ത വന്നെങ്കിലും ഇക്കാര്യം കളവാണെന്നും സതീശൻ പറഞ്ഞു.
വിഴിഞ്ഞത്തെ സമരം ന്യായമാണ് : കാനം
വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികളുടെ സമരം ന്യായമാണെന്നും ആവശ്യങ്ങൾ ചർച്ചയിലൂടെ പരിഹരിക്കാൻ സർക്കാർ നടപടിയെടുക്കുന്നുണ്ടെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. എന്നാൽ വികസന പ്രവർത്തനങ്ങൾ നിറുത്തി വയ്ക്കാനാവില്ലെന്നും വിഴഞ്ഞത്തേത് രണ്ടാം വിമോചന സമരമാണെന്ന സമൂഹമാദ്ധ്യമങ്ങളിലെ പ്രചാരണത്തിന് എങ്ങനെ മറുപടി പറയുമെന്നും ഹരിപ്പാട്ട് മാദ്ധ്യമ പ്രവർത്തകരോട് കാനം പ്രതികരിച്ചു.
ലോകായുക്തയിൽ തർക്കമില്ല
ലോകായുക്ത വിഷയത്തിൽ തർക്കമില്ല. ജനാധിപത്യത്തിൽ ഭൂരിപക്ഷമുള്ളവരാണ് ഭരിക്കുന്നത്. മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നത് നിയമസഭയാണ്. അദ്ദേഹത്തിനെതിരെ ആക്ഷേപമുണ്ടായാൽ നിയമസഭയ്ക്ക് റിപ്പോർട്ട് ചെയ്യാം. ജനാധിപത്യത്തിൽ ഇത് തത്കാലം സഹിക്കുകയേ നിവർത്തിയുള്ളൂ. പുതിയ നിയമം ലോകായുക്തയുടെ അധികാരം കുറയ്ക്കുന്നില്ല. ലോകായുക്ത അന്വേഷണ ഏജൻസി മാത്രമാണെന്നാണ് ഹൈക്കോടതി വിധി . ജുഡിഷ്യൽ നടപടിയൊന്നും എടുക്കാനാവില്ല. സർവകലാശാലയിൽ അനധികൃത നിയമനം നടന്നാൽ നിയമാനുസൃതം നടപടിയെടുക്കാം. അത് തീരുമാനിക്കേണ്ടത് ഗവർണറല്ലെന്നും കാനം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |