കൊല്ലം: ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിച്ച കൃഷി ഓഫീസർ ഓണവിപണിയിലേയ്ക്ക് വിളയിച്ചത് 500 ഏത്തക്കുലകൾ. കൃഷിയോടുള്ള കമ്പമാണ് വെട്ടിക്കാല ചക്കുവരയ്ക്കൽ പ്രണവത്തിൽ എസ്.രാമചന്ദ്രനെ (60) മികച്ച കർഷകനാക്കിയത്.
സ്വന്തമായി പത്ത് സെന്റ് ഭൂമി മാത്രമേ ഉള്ളുവെങ്കിലും സുഹൃത്തുക്കളിൽ നിന്ന് മൂന്നര ഏക്കർ സ്ഥലം പാട്ടത്തിനെടുത്താണ് കൃഷി ആരംഭിച്ചത്. ഏത്തവാഴയ്ക്ക് പുറമേ, ചേന, ചേമ്പ്, കാച്ചിൽ തുടങ്ങിയ കിഴങ്ങ് വർഗങ്ങളും തയ്യാറായിട്ടുണ്ട്. പച്ചക്കറി തൈകൾ നട്ടെങ്കിലും പെരുമഴയിൽ നശിച്ചു.
പിറവന്തൂർ കൃഷി ഓഫീസറായിരിക്കുമ്പോൾ 2018ലാണ് അദ്ദേഹം വിരമിച്ചത്. പിന്നീട് വിശ്രമകാലം കൃഷിയിലേയ്ക്ക് തിരിച്ചുവിടുകയായിരുന്നു. കഴിഞ്ഞ വർഷം ഒരേക്കർ സ്ഥലത്ത് നെൽകൃഷിയും ചെയ്തിരുന്നു. നിറപുത്തരിക്ക് നെൽക്കതിർ ക്ഷേത്രത്തിൽ സമർപ്പിക്കും വിധമാണ് കൃഷി ഒരുക്കുന്നത്. ഇത്തവണയും നെൽകൃഷി ചെയ്യുന്നുണ്ട്.
പട്ടാഴി, പത്തനാപുരം, തലവൂർ, വിളക്കുടി, പട്ടാഴി വടക്ക് തുടങ്ങിയ കൃഷിഭവനുകളിലെല്ലാം ഓഫീസറായി ജോലി ചെയ്തു. ഇവിടെയെല്ലാം ജനങ്ങളെ അണിനിരത്തി തരിശുകൃഷി വ്യാപിപ്പിച്ചു. ഇതിലൂടെ നിരവധി യുവകർഷകരെയും കുട്ടികർഷകരെയും സംസ്ഥാന തല കർഷക തിലകത്തെയും സൃഷ്ടിച്ചു. വിദ്യാഭ്യാസ വകുപ്പിൽ നിന്ന് വിരമിച്ച സുജാത കുമാരിയാണ് ഭാര്യ. രണ്ട് മക്കളുണ്ട്.
മൂന്ന് തവണ മികച്ച ജില്ലാ കൃഷി ഓഫീസർ
സർക്കാരിന്റെ ഗുഡ് സർവീസ് എൻട്രി
ഏത്തക്കായ വില കിലോ ₹ 60
ഓണത്തിന് പ്രതീക്ഷിക്കുന്നത് ₹ 100
നൂറ് വാഴക്കുലകൾ കഴിഞ്ഞ ദിവസം വിപണിയിൽ വിറ്റു. ഒരു കുല ശരാശരി 11 കിലോ തൂക്കം വരും. ഓണം അടുക്കുമ്പോൾ മികച്ച വില പ്രതീക്ഷിക്കുന്നു.
എസ്. രാമചന്ദ്രൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |