കൊച്ചി: 2022 ജൂൺ 18. ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ 51കിലോ ഹെറോയിനുമായി പിടിയിലായ ഏഴ് ആഫ്രിക്കൻ വനിതകളുടെ ലക്ഷ്യം നേപ്പാളായിരുന്നില്ല. കടത്തിയ ലഹരിമരുന്നിന്റെ സിംഹഭാഗവും ഇന്ത്യയിൽ എത്തിക്കണമെന്നായിരുന്നു അവർക്ക് ലഭിച്ചിരുന്ന നിർദ്ദേശം. നേപ്പാൾ നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ അന്വേഷണം അഫ്ഗാനിസ്ഥാനിലാണ് ചെന്നു നിന്നത്.
അയൽരാജ്യങ്ങളിലും കൊച്ചിയുൾപ്പെടെ വിമാനത്താവളങ്ങൾ വഴിയും ആഫ്രിക്കൽ പൗരന്മാരെയും മറ്റും ഉപയോഗിച്ചുള്ള അന്താരാഷ്ട്ര ലഹരിക്കടത്ത് നിർബാധം തുടരുകയാണ്. കഴിഞ്ഞ ദിവസം നെടുമ്പാശേരിയിൽ 60 കോടിരൂപയുടെ ലഹരിമരുന്നുമായി പിടിയിലായ പാലക്കാട് സ്വദേശി മുരളീധരൻ നായർ ഒരു കണ്ണി മാത്രം. കേസിൽ നൈജീരിയൻ സ്വദേശിനി യുകാമ ഇമ്മാനുവേൽ കൂടി പിടിയിലായതോടെയാണ് സംശയം ബലപ്പെട്ടത്.
സിംബാബ്‌വേയിൽ നിന്ന് ദുബായ് വഴി കൊച്ചിയിലെത്തിയ മുരളീധരൻ നിരവധി തവണ ലഹരിമരുന്ന് കടത്തിയിട്ടുണ്ടെന്നാണ് കരുതുന്നത്. ഇതുൾപ്പെടെ ദക്ഷിണേന്ത്യയിൽ ആഫ്രിക്കൻ പൗരന്മാർ പിടിയിലായ കേസുകൾ തമ്മിൽ ബന്ധമുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ കേസുകളെല്ലാം പ്രത്യേകം പരിശോധിച്ച് വരികയാണ് കേന്ദ്ര അന്വേഷണ ഏജൻസികൾ.
• ക്രിസ്റ്റ്യൻ ഉഡോ
52 ഗ്രാം എം.ഡി.എം.എയുമായി കൊല്ലം സ്വദേശി അജിത് പിടിയിലാ കേസിലാണ് ഘാന പൗരൻ ക്രിസ്റ്റ്യൻ ഉഡോയെ (28) അറസ്റ്റ് ചെയ്തത്. കേരളത്തിലേക്ക് മാത്രം 50 ലക്ഷം രൂപയുടെ ലഹരിമരുന്നെങ്കിലും ഇയാൾ നടത്തിയിട്ടുണ്ടെന്നാണ് കരുതുന്നത്.
• ഇഷിംവേ സ്റ്റെബിൻസ്
കോയമ്പത്തൂരിലെ സ്വകാര്യ കോളേജ് വിദ്യാർത്ഥികൾക്ക് കഞ്ചാവ് വില്പന നടത്തുന്നതിനിടെ പിടിയിലായ റുവാൻഡ് പൗരൻ ഇഷിംവേ എഡ്യൂക്കേഷൻ വിസയിലെത്തി പിന്നീട് ലഹരിമരുന്ന് വില്പനയിലേക്ക് തിരിയുകയായിരുന്നു. ബംഗളൂരുവിൽ നിന്നാണ് ലഹരിമരുന്ന് എത്തിച്ചിരുന്നത്.
• മെക്കിൾ
ആവശ്യക്കാർക്ക് പറഞ്ഞയിടത്ത് ലഹരിമരുന്ന് എത്തിച്ച് നൽകിയിരുന്ന ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന കുപ്രസിദ്ധ ലഹരിക്കടത്ത് സംഘത്തിലെ പ്രധാനിയായ മെക്കിൾ മഞ്ചേരിയിൽ വച്ചാണ് പിടിയിലായത്. നൈജീരിയൻ ഹണ്ടേഴ്സ് എന്നപേരിലാണ് ഇവരുടെ ഗ്യാംഗ് പ്രവർത്തിച്ചിരുന്നത്.
• ഷാരോൺ
നെടുമ്പാശേരി വിമാനത്താവളം വഴി മൂന്ന് കിലോ ഹെറോയിൻ കടത്തുന്നതിനിടെയാണ് സിംബാബ്‌വേ സ്വദേശിനി ഷാരോൺ പിടിയിലായത്. ഇവർക്കൊപ്പമുണ്ടായ യുവതിയെ പിന്നീട് ഡൽഹിയിൽ നിന്ന് പിടികൂടി.
• അഷ്റഫ് മടോറോ
ട്രോളി ബാഗിൽ 4 കിലോ ഹെറോയിൽ കടത്താൻ ശ്രമിക്കുന്നതിനിടെയാണ് ടാൻസാനിയക്കാൻ അഷ്റഫ് മടോറോ കൊച്ചി ഡി.ആർ.ഐയുടെ പിടിയിലായത്. ക്രിസ്റ്റൽ രൂപത്തിലുള്ള ഹെറോയിനാണ് അന്ന് കണ്ടെടുത്തത്.
• ലോം പെപ്പർ സാംബേ
ബോളിവുഡ് താരങ്ങൾ കുടുങ്ങിയ ബംഗളൂരു ലഹരിമരുന്ന് കേസിൽ ലോം പെപ്പർ സാംബേയാണ് ലഹരിമരുന്ന് കൈമാറിയിരുന്നത്. ബംഗളൂരുവിൽ താമസിച്ച് വിദേശബന്ധങ്ങൾ ഉപയോഗിച്ചാണ് ഇയാൾ മയക്കുമരുന്ന് എത്തിച്ചിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |