ബാങ്കോക്ക് : തായ്‌ലൻഡ് പ്രധാനമന്ത്രി പ്രയുത് ചാൻ - ഒ - ചായെ ഔദ്യോഗിക ചുമതലകളിൽ നിന്ന് താത്കാലികമായി സസ്പെൻഡ് ചെയ്ത് ഭരണഘടനാ കോടതി. പ്രയുതിന്റെ ഭരണ കാലാവധി സംബന്ധിച്ച കേസ് പരിഗണിക്കവെയാണ് കോടതിയുടെ നടപടി.
2014 മുതൽ അധികാരത്തിലുള്ള പ്രയുതിന്റെ കാലാവധി കഴിഞ്ഞെന്ന് കാട്ടി പ്രതിപക്ഷ പാർട്ടികളാണ് കേസ് ഫയൽ ചെയ്തത്. തായ്‌ലൻഡ് ഭരണഘടന പ്രകാരം പരമാവധി 8 വർഷം വരെയാണ് ഒരാൾക്ക് പ്രധാനമന്ത്രിയായി തുടരാനാവുക. 2014ൽ സൈനിക അട്ടിമറിയിലൂടെയാണ് പ്രയുത് അധികാരം പിടിച്ചെടുത്തത്. പിന്നീട് 2019 ൽ കനത്ത നിയന്ത്രണത്തിൽ നടത്തിയ തിരഞ്ഞെടുപ്പിലൂടെ അധികാരം നിലനിറുത്തുകയായിരുന്നു. എന്നാൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി സ്വന്തം സഖ്യത്തിൽ നിന്ന് പോലും പ്രയുതിന് നേരെ എതിർപ്പുയരുന്നുണ്ട്. ഈ വർഷം തന്നെ ഒന്നിലധികം അവിശ്വാസ വോട്ടുകൾ പ്രയുത് നേരിട്ടിരുന്നു. പ്രയുതിന്റെ കാലാവധി ഈ ആഴ്ച തീരുമെന്നും പട്ടാള മേധാവിയായിരുന്ന അദ്ദേഹം 2014 ഓഗസ്റ്റിൽ പ്രധാനമന്ത്രിയായി സ്വയം അവരോധിക്കപ്പെട്ടെന്നും ആക്ടിവിസ്റ്റുകൾ ചൂണ്ടിക്കാട്ടുന്നു. എന്നാൽ പുതിയ ഭരണഘടനയുടെ കീഴിൽ 2017 മുതലോ അല്ലെങ്കിൽ 2019ൽ പൊതുതിരഞ്ഞെടുപ്പിന് ശേഷമോ ആണ് പ്രയുതിന്റെ പ്രധാനമന്ത്രി കാലയളവ് ആരംഭിച്ചതെന്ന് കണക്കുകൂട്ടാനാകൂ എന്നാണ് അദ്ദേഹത്തിന്റെ അനുയായികളുടെ വാദം. ഈ വർഷം അവസാനമോ അടുത്ത വർഷം ആദ്യമോ നടന്നേക്കാവുന്ന പൊതുതിരഞ്ഞെടുപ്പിൽ ജയിച്ചാൽ പ്രയുതിന് 2027 വരെ തുടരാമെന്നും ഇവർ പറയുന്നു. അതേ സമയം, കേസിൽ കോടതി വിധി എന്ന് വരുമെന്ന് വ്യക്തമല്ല. വിധി വരും വരെ സസ്പെൻഷൻ തുടരും. പ്രയുതിന്റെ രാജി ആവശ്യപ്പെട്ട് ബാങ്കോക്കിലെ പാർലമെന്റ് മന്ദിരത്തിന് മുന്നിൽ പ്രതിഷേധങ്ങൾ നടന്നിരുന്നു. പ്രയുത് സസ്പെൻഡ് ചെയ്യപ്പെട്ട നിലയ്ക്ക് ഉപപ്രധാനമന്ത്രി പ്രവിത് വോംഗ്‌സുവൻ ( 77 ) കാവൽ പ്രധാനമന്ത്രിയായേക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |