ചാലക്കുടി: രണ്ടര വർഷം മുൻപ് അബുദാബിയിൽ മരിച്ച നോർത്ത് ചാലക്കുടി പുളിക്കൽ ഡെൻസി മരിച്ചത് ശ്വാസം മുട്ടിത്തന്നെ. അബുദാബി പൊലീസിൽ ഇതുസംബന്ധിച്ച് കേസുമുണ്ടായിരുന്നു. ഇക്കാര്യമറിഞ്ഞിരുന്ന വീട്ടുകാർ ഇതെല്ലാം മറച്ചുവച്ച് ഹൃദയാഘാതത്താൽ സംഭവിച്ച മരണമെന്ന് പറഞ്ഞ് നോർത്ത് ചാലക്കുടി പള്ളി സെമിത്തേരിയിൽ അടക്കുകയായിരുന്നു.
അബുദാബി ഷോപ്പിലെ ജീവനക്കാരിയായിരുന്ന ഡെൻസിയെ, മാനേജരായ കോഴിക്കോട് സ്വദേശി ഹാരിസ് കഴുത്ത് ഞെരിച്ച് കൊന്നെന്നും ഹാരിസ് കൈ ഞരമ്പ് മുറിച്ച് ജീവനൊടുക്കിയെന്നുമാണ് അബുദാബി പൊലീസിന്റെ റിപ്പോർട്ട്. ഈയിടെയാണ് ഒറ്റമൂലി വൈദ്യനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയായ ഷൈബിൻ അഹമ്മദിന്റെ സഹായികൾ തിരുവനന്തപുരത്ത് വച്ച് ഇരുവരുടെയും കൊലപാതകമാണെന്നും പിന്നിൽ തങ്ങളാണെന്നും വെളിപ്പെടുത്തിയത്.
തുടർന്നാണ് നിലമ്പൂർ ഡിവൈ.എസ്.പി സാജു കെ.എബ്രഹാമിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അന്വേഷണം ആരംഭിച്ചത്. അബുദാബി പൊലീസിന്റെ റിപ്പോർട്ടിൽ പറഞ്ഞിരിക്കും വിധമാണോ മരിച്ചതെന്ന് അറിയാൻ മൃതദേഹ അവശിഷ്ടങ്ങൾ കല്ലറയിൽ നിന്നും വിദഗ്ദ്ധ പരിശോധനയ്ക്കായി പൊലീസ് ശേഖരിച്ചു. തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ് മോർട്ടം നടത്തുന്നതിനാണ് ഡോ.ഉന്മേഷ് നയിക്കുന്ന മെഡിക്കൽ സംഘം അവശിഷ്ടങ്ങൾ ശേഖരിച്ചത്. ഇന്നലെ രാവിലെ എട്ടരയ്ക്ക് കല്ലറ പൊളിക്കുന്ന നടപടി തുടങ്ങി. പുറത്തെടുത്ത അവശിഷ്ടങ്ങളിൽ തലയോട്ടി മാത്രമേ ദ്രവിക്കാതെയുള്ളൂ. ഇക്കാരണത്താലാണ് വിശദ പരിശോധന വേണ്ടിവന്നതെന്ന് പൊലീസ് പറഞ്ഞു. ഷൈബിനും കൂട്ടാളികളും ചേർന്ന് ആദ്യം ഡെൻസിയെ ശ്വാസം മുട്ടിച്ചു കൊല്ലുകയും പിന്നീട് ഹാരിസിന്റെ കൈകൾ, ഡെൻസിയുടെ കഴുത്തിൽ പിടിപ്പിച്ച് ശാസ്ത്രീയ തെളിവുകളുണ്ടാക്കുകയുമായിരുന്നു. ഇരട്ട കൊലപാതകം നടത്തിയത് എന്തിനാണെന്ന് പൊലീസിന് ഇനിയും അറിയില്ല. ഏതാനും മാസം മുൻപാണ് ഷൈബിൻ അഹമ്മദും കൂട്ടാളികളും നാട്ടിലെത്തി മൈസൂരിലെ ഒറ്റമൂലി വൈദ്യൻ ഷാബ ഷറീഫിനെ നിലമ്പൂരിലെത്തിച്ച് കൊലപ്പെടുത്തിയത്.
ഈ കേസിൽ ഷൈബിനും പ്രതികളിൽ ചിലരും പിടിയിലായി. ഇതിനിടെയാണ് മറ്റു പ്രതികളുടെ തിരുവനന്തപുരത്തെ വെളിപ്പെടുത്തൽ. മലയാളികളായ അജ്മൽ, നൗഷാദ്, ചീറ ഷെഫീക്ക്, ഷെബീബ് റഹ്മാൻ എന്നിവരാണ് മൂന്ന് കേസിലെയും പ്രതികൾ. ചാലക്കുടി ഡിവൈ.എസ്.പി സി.ആർ.സന്തോഷിന്റെ നേതൃത്വത്തിൽ ചാലക്കുടി പൊലീസ് സെമിത്തേരിയിൽ ക്യാമ്പ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |