ആലപ്പുഴ: മലയാളിയുടെ ഓണസങ്കൽപ്പത്തിലെ പ്രധാനിയായ ഊഞ്ഞാലുകൾ വീണ്ടും കളം നിറയുന്നു. അയത്തിലാടിയും ചില്ലാട്ടം പറന്നും ഓണക്കാലമാഘോഷിക്കുന്നത് പരമ്പരാഗത മലയാളി ശീലമാണ്. ഓണക്കാലത്ത് മത്സരിച്ച് വീടുകളിൽ ഊഞ്ഞാലിടുന്ന പതിവുകൾ തെറ്റിയിട്ട് കാലമേറെയായി. ഊഞ്ഞാൽ കെട്ടാൻ വലിയ മരങ്ങൾ പോലുമില്ലാതായതോടെയാണ് ഇൻസ്റ്റന്റ് ഊഞ്ഞാലുകൾ സീസൺ അടിസ്ഥാനത്തിൽ വിപണിയിലെത്തി തുടങ്ങിയത്. ചിങ്ങം പിറന്നത് മുതൽ തടി ഊഞ്ഞാലുകളുടെ വിൽപ്പനയും ഉഷാറായിട്ടുണ്ട്. വാങ്ങുന്ന ഊഞ്ഞാൽ നേരെ കൊണ്ട് കെട്ടിയാടാം. മരങ്ങൾ ലഭ്യമല്ലെങ്കിൽ കോൺക്രീറ്റ് കെട്ടിടത്തിലെ ഇരുമ്പ് ഹുക്കിൽ കോർത്ത് ആടാം. അക്വേഷ്യ, മഹാഗണി, പൂവശ് തുടങ്ങി വിവിധ തടികളിലുള്ള ഊഞ്ഞാലുകൾ തടിയറപ്പ് ശാലകളിൽ ഓർഡർ നൽകി പ്രത്യേകമായി തയാറാക്കിയെടുക്കുന്നുണ്ട്. മുമ്പ് ഊഞ്ഞാലിടാൻ കയറിന് പുറമെ പൊട്ടാത്തതരം വടങ്ങളും ഉപയോഗിച്ചിരുന്നു. ഇന്ന് നാട്ടിൻപുറങ്ങളിലെ അപൂർവം വീടുകളിലാണ് മുറ്റത്ത് ഊഞ്ഞാൽ കാണാനാവുന്നത്. വീടുകൾക്ക് ഉള്ളിൽ പോലും കെട്ടാൻ പാകത്തിന് പ്ലാസ്റ്റിക്ക് കയറുമായാണ് റെഡിമെയ്ഡ് ഊഞ്ഞാൽ ലഭിക്കുന്നത്. ഒരാൾക്ക് മാത്രമായും, രണ്ട് കുട്ടികൾക്ക് ഒരുമിച്ചും ആടാവുന്ന തരത്തിൽ വിവിധ വലിപ്പത്തിലെ ഊഞ്ഞാലുകളും ലഭ്യമാണ്.
സീസൺ കച്ചവടം ഉഷാർ
എല്ലാ ദിവസവും ഊഞ്ഞാലുകൾ ലഭിക്കുന്ന കടകളുണ്ടെങ്കിലും, ചിങ്ങം പിറക്കുന്നതോടെയാണ് കൂടുതൽ സ്റ്റോക്കുകൾ കരുതിവയ്ക്കുന്നത്. വലുപ്പത്തിനും തടിക്കമനുസരിച്ച് 350 മുതൽ 700 രൂപ വരെയുള്ള തടി ഊഞ്ഞാലുകൾ ലഭ്യമാണ്. തടി ആയതിനാൽ പെട്ടെന്ന് നശിച്ചുപോകാതെ അടുത്ത വർഷങ്ങളിലും ഉപയോഗിക്കാനായി മാറ്റിവെയ്ക്കാനും സാധിക്കും.
വില 350 മുതൽ 700 വരെ
കഴിഞ്ഞ രണ്ടാഴ്ച്ചയായി ഊഞ്ഞാൽ വാങ്ങാൻ കൂടുതൽപ്പേരെത്തുന്നുണ്ട്. സ്കൂൾ അവധി ആരംഭിക്കുന്നതോടെ ആവശ്യക്കാരുടെ എണ്ണം കൂടും
ജോമോൻ, എം.സി.ജോസഫ് ആൻഡ് സൺസ്, തോണ്ടൻകുളങ്ങര
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |