കോഴിക്കോട്: പശ്ചിമബംഗാളിൽ തൃണമൂൽ പാർട്ടി നേതാവിനെയും കൂട്ടാളികളെയും കൊലപ്പെടുത്തി കോഴിക്കോട് ഒളിവിൽ കഴിഞ്ഞ റഫികുൽ സർദാറി (40) നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് ബരൂയ്‌ൽ പൊലീസ് ജില്ലാ സുപ്രണ്ട് പുഷ്പ പറഞ്ഞു.
മീഞ്ചന്തയിൽ ബംഗാളിൽ നിന്നുള്ള തൊഴിലാളികളോടൊപ്പം ഒളിവിൽ കഴിഞ്ഞ പ്രതിയെ കോഴിക്കോട് നിന്നും ചെന്നൈയിൽ ട്രെയിൻ മാർഗം എത്തിച്ച ശേഷം അവിടെ നിന്നും വിമാനമാർഗമാണ് കൊൽക്കത്തയിലേക്ക് കൊണ്ടുപോയത്. തുടർന്ന് കോടതിയിൽ ഹാജരാക്കിയ പ്രതിയെ കാനിംഗ് പൊലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തപ്പോഴാണ് നിരവധി ക്രിമിനൽ കേസുകളിൽ പങ്കാളിയാണെന്ന് കണ്ടെത്തിയത്.
പ്രതിയായ റഫികുൽ സർദാറിയും കൊലചെയ്യപ്പെട്ട സ്വപൻ ഘോഷും തൃണമൂൽ കോൺഗ്രസ് പാർട്ടി പ്രവർത്തകരാണ്. ഗോപാൽപൂർ പഞ്ചായത്ത് അംഗമായ സ്വപൻ ഘോഷും റഫികുൽ സർദാറിയും തമ്മിലുള്ള വ്യക്തിപരമായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
കേസിലെ മറ്റ് അഞ്ച് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തുവെങ്കിലും കൊലപാതകത്തിന്റെ സൂത്രധാരകനായ റഫികുൽ സർദാറി അവിടെ നിന്ന് രക്ഷപ്പെട്ട് കോഴിക്കോട്ടെത്തുകയായിരുന്നു. ഇവിടെ പെയിന്റിംഗ് തൊഴിലാളിയായിട്ടാണ് കഴിഞ്ഞിരുന്നത്. കോഴിക്കോട് നിന്ന് ബംഗാളിലെ കുടുംബാംഗങ്ങളുമായി ഫോണിൽ ബന്ധപ്പെട്ടപ്പോഴാണ് ബംഗാൾ പൊലീസിലെ സൈബർ വിംഗ് പ്രതിയുടെ താമസസ്ഥലം കണ്ടെത്തിയത്. തുടർന്ന് പ്രത്യേക അന്വേഷണസംഘം
പന്തീരാങ്കാവ് പൊലീസിന്റെ സഹായത്തോടെ വ്യാഴാഴ്ച അർദ്ധരാത്രി കസ്റ്റഡിയിലെടുക്കുകയായിരുന്നു. ധർമതല ദക്ഷിൺ, 24-പാർഗാന കാനിംഗ് പൊലീസ് സ്റ്റേഷൻ പരിധിയിൽ ജൂലായ് ഏഴിനായിരുന്നു കൊലപാതകം. സ്വപൻ ഘോഷ് , ഭൂത്‌നാഥ് പ്രാമണിക്, ഝൻതു ഹാൾഡർ എന്നിവരെ രാവിലെ ഒമ്പത് മണിക്ക് ബൈക്ക് തടഞ്ഞുനിറുത്തി റഫികുലിന്റെ നേതൃത്വത്തിലുള്ള സംഘം വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു. മരണം ഉറപ്പാക്കാൻ കഴുത്തറുക്കുകയും ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |