തിരുവനന്തപുരം: ബഫർ സോൺ വിഷയത്തിൽ 2019ലെ മന്ത്രിസഭാ തീരുമാനം റദ്ദാക്കുമെന്ന് കഴിഞ്ഞ നിയമസഭാസമ്മേളനത്തിൽ വ്യക്തമാക്കിയ മന്ത്രി എ.കെ.ശശീന്ദ്രൻ നിലപാട് മാറ്റിയതിനെതിരെ പ്രതിപക്ഷം. മന്ത്രിസഭാ തീരുമാനം,സർക്കാർ ഉത്തരവ് എന്നിവ റദ്ദാക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. 2019ലെ മന്ത്രിസഭ തീരുമാനത്തിൽ സംരക്ഷിത വനമേഖലയ്‌ക്ക് ചുറ്റുമുള്ള ഒരു കിലോമീറ്റർ ബഫർ സോണായി നിശ്ചയിച്ചു. എന്നാൽ 2020ലെ മന്ത്രിതല സമിതി ഇതിൽ ജനവാസ മേഖലകൾ ഒഴിവാക്കി എന്ന ദേഭഗതി കൊണ്ടു വന്നു. ഈ തീരുമാനത്തെ 2020 ൽ മന്ത്രിസഭ സാധൂകരിച്ചു. അതുകൊണ്ട് മന്ത്രിസഭയുടെ തീരുമാനം തിരുത്തേണ്ടതില്ലെന്ന് മന്ത്രി നിയമസഭയിൽ വിശദീകരിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ അന്തിമ വിജ്ഞാപനം ഇറക്കുന്നതിന് ആവശ്യമായ രേഖകളും വിവരങ്ങളും കേന്ദ്രത്തിന് നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ഇതിനെ ചോദ്യം ചെയ്ത പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ 2019ലെ തീരുമാനം 2020 ലെ മന്ത്രിതല സമിതിയ്‌ക്ക് എങ്ങനെ തിരുത്താനാകുമെന്ന ചോദ്യമുയർത്തി. ബഫർ സോൺ അപകടകരമായ സ്ഥിതി വിശേഷമാണെന്നും എല്ലാത്തിന്റെയും പൂർണ ഉത്തരവാദി സർക്കാരും വനം മന്ത്രിയുമാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. വിഷയത്തിൽ സർക്കാരിന്റേത് പോസിറ്റീവ് നിലപാടല്ലെന്നായിരുന്നു സണ്ണി ജോസഫിന്റെ വിമർശനം. 2019ലെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ബഫർ സോൺ സംബന്ധിച്ച സുപ്രീം കോടതി വിധി വന്നതെന്നും അതിനാൽ അത് റദ്ദാക്കുമെന്നും വനംമന്ത്രി സഭയിൽ പറഞ്ഞത് എ.പി.അനിൽകുമാർ ഓർമ്മിപ്പിച്ചപ്പോൾ മന്ത്രിസഭാതീരുമാനവും സുപ്രീം കോടതി വിധിയും തമ്മിൽ ബന്ധവുമില്ലെന്ന് മന്ത്രി പി.രാജീവും മറുപടി നൽകി. മന്ത്രിസഭാതീരുമാനം റദ്ദാക്കിയാൽ സുപ്രീം കോടതി വിധി മറികടക്കാനുള്ള ശ്രമമായി വ്യാഖ്യാനിക്കുമെന്ന് മന്ത്രി ശശീന്ദ്രൻ വാദിച്ചു. ജനസാന്ദ്രതയുള്ള സ്ഥലങ്ങൾ ഒഴിവാക്കിയതിന് കാരണമിതാണ്. കേന്ദ്രസർക്കാരിൽ സമർപ്പിച്ച നോട്ടിഫിക്കേഷനുകളിൽ ജനവാസമുള്ള പ്രദേശങ്ങൾ ഒഴിവാക്കി. ഈ വിഷയയത്തിൽ സുപ്രീംകോടതിയെ സമീപിച്ച ഏക സംസ്ഥാനം കേരളമാണെണെന്നും മന്ത്രി ശശീന്ദ്രൻ കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |