ന്യൂഡൽഹി: കോൺഗ്രസ് വിട്ട ഗുലാം നബി ആസാദിന്റെ ഡൽഹി വസതിയിൽ ജി-23 വിമത ഗ്രൂപ്പിന്റെ ഭാഗമായ ആനന്ദ് ശർമ്മ, പൃഥ്വിരാജ് ചവാൻ, ഭൂപീന്ദർ ഹൂഡ എന്നിവരെത്തി ചർച്ച നടത്തി. അദ്ധ്യക്ഷ തിരഞ്ഞെടുപ്പിൽ ശശി തരൂർ ജി 23 വിഭാഗത്തിന്റെ സ്ഥാനാർത്ഥിയാകുമെന്ന സൂചനകൾക്കിടെയാണ് ചർച്ച.
ഗുലാം നബിയുടെ പെട്ടെന്നുള്ള രാജിക്ക് ശേഷമുള്ള സാഹചര്യങ്ങൾ ചർച്ച ചെയ്യാനാണ് എത്തിയതെന്ന് നേതാക്കൾ പറഞ്ഞു.
കോൺഗ്രസിലെ ഒരു വിഭാഗം തനിക്കെതിരെ "കൊട്ടാരം വിപ്ളവം" നടത്തിയതിനെ തുടർന്നാണ് രാജിവയ്‌ക്കേണ്ടി വന്നതെന്ന് ഗുലാം നബി പറഞ്ഞതായി ചർച്ചയ്‌ക്കു ശേഷം ചവാൻ മാദ്ധ്യമങ്ങളെ അറിയിച്ചു.
അതിനിടെ ആസാദിനെ പിന്തുണച്ച് ജമ്മു കശ്മീർ മുൻ ഉപമുഖ്യമന്ത്രി താരാ ചന്ദ് ഉൾപ്പെടെ 64 മുതിർന്ന കോൺഗ്രസ് നേതാക്കൾക്കൂടി രാജിവച്ചു. പുതിയ പാർട്ടി രൂപീകരണവുമായി ബന്ധപ്പെട്ട് ഗുലാം നബി സെപ്‌തംബർ 4ന് ജമ്മുകാശ്‌മീരിലെത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |