തിരുവനന്തപുരം : മെഡിക്കൽ കോളേജിൽ വൃക്കമാറ്റ ശസ്ത്രക്രിയയെ തുടർന്ന് രോഗി മരിച്ച സംഭവത്തിൽ പിരിച്ചുവിടാനൊരുങ്ങുന്ന കെ. സോട്ടോയിലെ (കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യൂ ട്രാൻസ്‌പ്ലാന്റ് ഓർഗനൈസേഷൻ) ട്രാൻസ്‌പ്ലാന്റ് കോ ഓർഡിനേറ്റർമാർ സംഭവം നടക്കുന്ന കാലയളവിൽ കരാർ കാലാവധി അവസാനിച്ചവർ.
2022 മേയ് മൂന്നിന് കാലാവധി അവസാനിച്ചതിനാൽ ഇവരുടെ കരാർ പുതുക്കണമെന്ന് ആവശ്യപ്പെട്ട് കെ സോട്ടോ എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ.നോബിൾ ഗ്രീഷ്യസ് ജൂൺ നാലിന് മെഡിക്കൽ കോളേജിന് കത്ത് നൽകിയിരിക്കുന്നെങ്കിലും നടപടിയുണ്ടായിരുന്നില്ല. ജൂൺ 19നാണ് മുന്നൊരുക്കങ്ങളില്ലാതെ വൃക്ക മാറ്റിവയ്ക്കുകയും പിറ്റേന്ന് രോഗി മരിക്കുകയും ചെയ്തത്.അന്വേഷണം നടത്തിയ അഡീഷണൽ ചീഫ് സെക്രട്ടറി ആശാ തോമസാണ് കരാറുടെ ഭാഗത്ത് ഗുരുതര വീഴ്ച കണ്ടെത്തി പിരിച്ചുവിടാൻ ഉത്തരവിട്ടത്.
മെഡിക്കൽ കോളേജുകളിൽ സർക്കാരിന്റെ പ്ലാൻ ഫണ്ടോടു കൂടി മരണാനന്തര അവയവമാറ്റത്തിനായി പ്രവർത്തിക്കുന്ന ഡിസീസ്ഡ് ഡോണർ മൾട്ടി ഓർഗൻ ആൻഡ് ടിഷ്യൂ ട്രാൻസ്‌പ്ലാന്റ് പ്രോഗ്രാം (ഡി.ഡി.എം.ഒ.ടി.പി) എന്ന പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം മെഡിക്കൽ കോളേജിലെ കോ ഓർഡിനേറ്റർമാരായിരുന്നു അനീഷും വിനോദും. അതാത് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽമാർ അദ്ധ്യക്ഷൻമാരാണ് ഡി.ഡി.എം.ഒ.ടി.പിയുടെ കൺവീനർമാർ.
ഒരുവർഷം മുമ്പ് സംസ്ഥാനത്ത് കെ സോട്ടോ രൂപീകരിച്ചപ്പോൾ ഡി.ഡി.എം.ഒ.ടി.പിയുടെ ഭാഗമായിരുന്ന ഡോ.നോബിൾ ഗ്രീഷ്യസിനെ എക്‌സിക്യൂട്ടീവ് ഓഫീസറാക്കിയെങ്കിലും കോ ഓർഡിനേറ്റർമാർ ഉൾപ്പെടെയുള്ള മറ്റു ജീവനക്കാരെ കെ സോട്ടോയിലേക്ക് മാറ്റിയില്ല. ഡി.ഡി.എം.ഒ.ടി.പിയിലുള്ള കരാർ കഴിയട്ടെ എന്നതായിരുന്നു അധികൃതരുടെ നിലപാട്. എന്നാൽ മേയ് മൂന്നിന് കരാർ കഴിഞ്ഞിട്ടും യാതൊരു നടപടിയും ഉണ്ടായില്ല. തുടർന്നാണ് കെ സോട്ടോ എക്‌സിക്യൂട്ടീവ് ഡയറക്ടർ നോബിൾ കോഓർഡിനേറ്റർമാരെ കൂടാതെ ,ടെക്നിക്കൽ അസിസ്റ്റന്റ് വിശാഖ്.വി പ്രോജക്ട് മാനേജർ ശരണ്യ എന്നിവരുടെ കരാർ നീട്ടണമെന്ന് ആവശ്യപ്പെട്ട് കത്തയച്ചത്. ഇക്കാര്യത്തിൽ തീരുമാനം നീണ്ടു പോകുന്നതിനിടെയായിരുന്നു വൃക്കമാറ്റിവയ്ക്കലും രോഗിയുടെ മരണവും. ഇതോടെ പ്രശ്‌നം വഷളാകുമെന്ന് കണ്ടതോടെ മെഡിക്കൽ കോളേജിന്റെ തീരുമാനത്തിന് കാത്തു നിൽക്കാതെ ജീവനക്കാരെ കെ സോട്ടയിലേക്ക് നിയമിച്ച് എക്‌സിക്യൂട്ടീവ് ഡയറക്ടർ നോബിൾ ജൂലൈ ആറിന് ഉത്തരവിറക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |