മിനി കഥ
ഡോ. ബിന്ദു ബാല
സമപ്രായക്കാരായ സുഹൃത്തുക്കൾക്കെല്ലാം സന്തോഷവും സമാധാനവുമുള്ള ജീവിതമാണല്ലോ എന്നോർത്തപ്പോൾ നുര കുത്തിയ സന്താപത്തിൽ ,'OH GOD... WHY ME ? " എന്നൊന്ന് കരയാനൊരുമ്പെട്ടതാണ് .
' എടീ കോപ്പേ..." തന്റെ അസഭ്യ ഡിക്ഷ്ണറിയിലെ ഏതാനും കടുകട്ടി പദങ്ങളും ചേർത്ത് ദൈവം എന്നെ അഭിസംബോധന ചെയ്തു.
'ഞാൻ നൽകിയ അപകട സൂചനകൾക്ക് പുല്ലു വിലയേകി, ഞാനുണ്ടാക്കിയ വിലക്കുകൾ തല്ലിത്തകർത്തു തുള്ളിച്ചാടി പോവുകയായിരുന്നില്ലേ... അവനാണ് നിന്റെ ദൈവം എന്ന മട്ടിൽ !.... ബന്ധക്കാർ, സ്വന്തക്കാർ, കൂട്ടുകാർ...എന്തിന്, അധ്യാപകരെ വരെ നിന്നെ പിന്തിരിപ്പിക്കാൻ ഞാൻ ശട്ടം കെട്ടി. എന്നിട്ടും, അമ്പലങ്ങളായ അമ്പലങ്ങളിലെല്ലാം കയറി( അമ്പലങ്ങളിൽ മാത്രമോ?! ..) അവനെത്തന്നെ കെട്ടാൻ കിട്ടണേ എന്നും പറഞ്ഞു എനിക്ക് ചെവി തല സ്വൈര്യം തന്നോ നീയ് ?"
'അവസാനം... അല്ല, ആദ്യ നാളുകൾ മുതൽക്കേ തുടങ്ങിയ അസ്വാരസ്യങ്ങൾ വളർന്നു മുറ്റി, ആ ബന്ധമെന്ന ബന്ധനത്തിൽ തിരിയാനും പിരിയാനും പോലുമാവാതെ ഞെരിപിരി കൊണ്ട ദിനങ്ങളിൽ... '' Why me ? "" എന്നെന്നോട് പോലും ചോദിക്കാൻ അനുവാദമില്ലാതെ.... ഓർമ്മയുണ്ടോ ?
കുറച്ചിക്ഷാ.. ണ്ണാ.. വരയ്ക്കട്ടേന്നു ഞാനുമൊന്നു നിരീച്ചു.
അവസാനം കളി കൈവിട്ടേക്കുമെന്ന ഘട്ടത്തിൽ ഞാനിറങ്ങി കളിച്ചു. ചങ്ങലകൾ ഓരോന്നും പൊട്ടിക്കാൻ ആവതില്ലാതെ കണ്ണും തള്ളി നിന്ന ഒരനാഥയായ നിനക്കായി ഞാൻ പാടുപെട്ടു. ക്രമേണ 'തനിക്കു താനും പുരയ്ക്കു തൂണും " മോഡിലേക്ക് നിന്റെ മനസിനെ മാറ്റുന്നതിൽ ഞാൻ വിജയിച്ചു."
'കുഞ്ഞുങ്ങളെ കൈവിട്ട് കണ്ണീരോടെ നീ ഇറങ്ങുമ്പോൾ, ആ കണ്ണീരെന്റെ ഉള്ളം നനച്ചു. മറ്റെന്തൊക്കെയോ കണ്ടു ഭ്രമിച്ച കുഞ്ഞുങ്ങൾ അധികം താമസിയാതെ അമ്മ എന്ന ചെറിയൊരു വാക്കിന്റെ വലിയ അർത്ഥം മനസിലാക്കിയെന്നത് സത്യം.
പിന്നീട്, ഡോമെസ്റ്റിക് വയലൻസ് എന്ന പോർച്ചട്ടയണിഞ്ഞു യുദ്ധത്തിനിറങ്ങിയ നിന്നെ, അടർക്കളത്തിൽ അർജ്ജുനനെ എന്നപോലെ ഞാൻ പ്രോത്സാഹിപ്പിച്ചു. അബലയിൽ നിന്നും പ്രബലയിലേക്കുള്ള നിന്റെ പ്രയാണം... അതെന്നെ സന്തോഷിപ്പിക്കുന്നു. സോഷ്യൽ മീഡിയ സംവാദങ്ങളും , മെഴുതിരി നാളങ്ങളുടെ കാവലും, ഹാഷ് ടാഗുകളും നിനക്കായി ഉയരാത്തതിൽ ഞാൻ എന്നെ തന്നെ അഭിനന്ദിക്കുന്നു...." ദൈവത്തിന്റെ പൊട്ടിച്ചിരി ഞാനപ്പോൾ കേട്ടു.
പറയൂ... എനിക്കിനി കരയാൻ അവകാശമുണ്ടോ ?
ഇല്ല.
ഞാൻ അതിജീവിതയല്ലേ.
ലോകത്തിൽ ഏറ്റവും ആനന്ദിക്കുന്ന അതി ജീവിത.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |