മോസ്കോ : റഷ്യയിലെ ക്ലയൂചെവ്‌സ്‌കായ സോപ്‌ക അഗ്നിപർവതത്തിൽ കയറുന്നതിനിടെ ആറ് പർവതാരോഹകർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ആറ് പേർ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. പർവതമേഖലയിൽ ശക്തമായ ശീതക്കാറ്റുണ്ടായതിനാൽ രക്ഷാപ്രവർത്തകർക്ക് കുടുങ്ങിക്കിടക്കുന്നവരുടെ അടുത്തേക്ക് എത്താനായിട്ടില്ല.
റഷ്യയിലെ ഏറ്റവും അപകടകാരിയായ ക്ലയൂചെവ്‌സ്‌കായ വിദൂര കിഴക്കൻ മേഖലയിലാണുള്ളത്. ചൊവ്വാഴ്ചയാണ് 2 ഗൈഡുകൾ ഉൾപ്പെടെയുള്ള 12 അംഗ സംഘം 15,597 അടി ഉയരത്തിലുള്ള അഗ്നിപർവതത്തിന്റെ മുകളിലേക്ക് യാത്ര തുടങ്ങിയത്. എന്നാൽ ശനിയാഴ്ച സംഘത്തിലെ ആറ് പേർ 13,780 അടി താഴ്ചയിലേക്ക് വീണ് മരിച്ചെന്നാണ് റിപ്പോർട്ട്.
കുടുങ്ങിക്കിടക്കുന്നവരിൽ പലർക്കും പരിക്കേറ്റിട്ടുണ്ട്. രണ്ട് പേർ പർവതത്തിൽ, സമുദ്രനിരപ്പിൽ നിന്ന് 10,827 അടി ഉയരത്തിലുള്ള ക്യാമ്പിലും മറ്റ് നാല് പേർ 13, 124 അടി ഉയരത്തിലുള്ള ടെന്റിലുമാണിപ്പോഴുള്ളത്. എല്ലാവരും റഷ്യൻ പൗരൻമാരാണ്.
രാത്രിയിൽ ക്ലയൂചെവ്‌സ്‌കായയിലെ താപനില മൈനസ് 14 ഡിഗ്രി സെൽഷ്യസ് വരെ എത്താറുണ്ട്.
റഷ്യയിലെ കാംചറ്റ്‌ക ഉപദ്വീപിൽ സ്ഥിതി ചെയ്യുന്ന ക്ലയൂചെവ്‌സ്‌കായ യുനെസ്കോയുടെ ലോകപൈതൃക കേന്ദ്രങ്ങളിലൊന്നാണ്. അഗ്നിപർവത സ്ഫോടന ശിലകളാൽ നിറഞ്ഞ ക്ലയൂചെവ്‌സ്‌കായ മഞ്ഞിൽ മൂടപ്പെട്ട നിലയിലാണ്.
ക്ലയൂചെവ്‌സ്‌കായയിൽ കയറാൻ ശ്രമിക്കുന്നത് അതീവ അപകടം നിറഞ്ഞ ഒന്നാണെന്ന് അധികൃതർ പറയുന്നു. യൂറേഷ്യൻ മേഖലയിലെ ഏറ്റവും വലിയ സജീവ അഗ്നിപർവതം കൂടിയാണ് ക്ലയൂചെവ്‌സ്‌കായ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |