ന്യൂഡൽഹി: കാശ്മീരിനെ സംബന്ധിച്ച് മുൻമന്ത്രി കെ.ടി.ജലീൽ നടത്തിയ പരാമർശത്തിൽ വിവിധ സ്ഥലങ്ങളിൽ കേസെടുക്കുന്നത് നിയമപരമായി ശരിയാണോ എന്ന് വാദം കേട്ടശേഷമേ പുതിയ കേസെടുക്കുന്നതിന് ഉത്തരവ് നൽകാൻ കഴിയൂവെന്ന് ഡൽഹി അഡിഷണൽ മെട്രോപോളിറ്റൻ മജിസ്ട്രേറ്റ് ഹർജീത് സിംഗ് ജസ്പാൽ വ്യക്തമാക്കി.
കോടതി നിർദ്ദേശിച്ചാൽ പുതിയ കേസ് എടുക്കാമെന്ന് ഡൽഹി തിലക് മാർഗ് പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പക്ടർ അറിയിച്ചപ്പോഴായിരുന്നു കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
കേസെടുക്കാൻ ഹർജി നൽകിയ അഭിഭാഷകൻ ജി.എസ്. മണിയോട്, ഈ വിഷയത്തിലെ വാദങ്ങൾ അറിയിക്കാൻ കോടതി നിർദേശിച്ചു. ഇതിനായി ഹർജി സെപ്തം. 12 ലേക്ക് മാറ്റി.
ജലീലിനെതിരായ പരാതിയിൽ ഡൽഹി പൊലീസ് സ്വീകരിച്ച നടപടിയെ കുറിച്ച് റിപ്പോർട്ട് നൽകാൻ കഴിഞ്ഞ തവണ വാദം കേൾക്കുമ്പോൾ കോടതി നിർദ്ദേശിച്ചിരുന്നു.
പത്തനംതിട്ട ജില്ലയിലെ ആർ.എസ്.എസ് പ്രവർത്തകൻ അരുൺ മോഹൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തിരുവല്ല സെഷൻസ് കോടതി ജലീലിനെതിരെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ നിർദ്ദേശിച്ചിരുന്നു. തുടർന്ന് കീഴ്‌വായ്പ്പൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |