ദുബായ്: ഏഷ്യാകപ്പിൽ ഇന്നലെ ആവേശം അവസാന ഓവറോളം നീണ്ട നിർണായകമായ സൂപ്പർ ഫോർ റൗണ്ടിലെ മത്സരത്തിൽ ശ്രീലങ്കയ്ക്കെതിരെ ഇന്ത്യയ്ക്ക് ആറ് വിക്കറ്റിന്റെ തോൽവി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 173 റൺസെടുത്തു. മറുപടിക്കിറങ്ങിയ ശ്രീലങ്ക ഒരു പന്ത് ശേഷിക്കെ വിജയലക്ഷ്യത്തിലെത്തുകയായിരുന്നു (174/4). തുടർച്ചയായ രണ്ടാം തോൽവിയോടെ ഇന്ത്യയുടെ ഫൈനൽ പ്രതീക്ഷകൾ വലിയ അനിശ്ചിതത്വത്തിലായി. മറുവശത്ത് തുടർച്ചയായ രണ്ടാം ജയത്തോടെ ശ്രീലങ്ക ഫൈനൽ ഏറെക്കുറെ ഉറപ്പിച്ചു. ഇന്നത്തെ മത്സരത്തിൽ പാകിസ്ഥാൻ അഫ്ഗാനിസ്ഥാനെ തോൽപ്പിച്ചാൽ ഇന്ത്യ ഫൈനൽ കാണാതെ പുറത്താകും.
അർദ്ധ സെഞ്ച്വറി നേടിയ ഓപ്പണർമാരായ പതും നിസാങ്കയും (37 പന്തിൽ 52), കുശാൽ മെൻഡിസുമാണ് (37 പന്തിൽ 57) ലങ്കൻ വിജയത്തിന് അടിത്തറയിട്ടത്. ഇരുവരും ഒന്നാം വിക്കറ്റിൽ
11.1 ഓവറിൽ 97റൺസിന്റെ കൂട്ടുകെട്ട പടുത്തുയർത്തി. ഇടയ്ക്കൊന്ന് പതറിയെങ്കിലും ഡെത്ത് ഓവറുകളിൽ തകർപ്പൻ ബാറ്റിംഗ് പുറത്തെടുത്ത ഭനുക രാജപക്‌സയും (പുറത്താകാതെ 17 പന്തിൽ 25), ക്യാപ്ടൻ ഡസുൻ ഷനാകയും (പുറത്താകാതെ 18 പന്തിൽ 34) ലങ്കയെ വിജയതീരത്തെത്തിക്കുകയായിരുന്നു. അവസാന ഓവറിൽ ലങ്കയ്ക്ക് ജയിക്കാൻ 7 റൺസ് വേണമായിരുന്നു. ഇന്ത്യയ്ക്കായി അവസാന ഓവറിൽ അർഷ്ദീപ് നന്നായി എറിഞ്ഞെങ്കിലും ലങ്കയുടെ വിജയം തടയാനായില്ല. ഇന്ത്യയ്ക്കായി യൂസ്‌വേന്ദ്ര ചഹൽ മൂന്ന് വിക്കറ്റ് വീഴ്ത്തി.
41 പന്തിൽ 5 ഫോറും 4 സിക്സും ഉൾപ്പെടെ 71 റൺസെടുത്ത നായകൻ രോഹിത് ശർമ്മയാണ് ഇന്ത്യൻ ഇന്നിംഗ്സിന്റെ നട്ടെല്ലായത്. 29 പന്തിൽ 1 വീതം സിക്സും ഫോറും ഉൾപ്പെടെ 35 റൺസ് നേടിയ സൂര്യകുമാർ യാദവ് രോഹിതിന് മികച്ച പിന്തുണ നൽകി. റിഷഭ് പന്ത് ഹാർദ്ദിക് പാണ്ഡ്യ (ഇരുവരും 13 പന്തിൽ 17), ആർ.അശ്വിൻ (പുറത്താകാതെ 7 പന്തിൽ 15) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യയുടെ തുടക്കം മോശമായിരുന്നു. ടീം സ്കോർ 11ൽ എത്തിയപ്പോൾ ഓപ്പണർ കെ.എൽ രാഹുൽ (6) മഹീഷ് തീക്ഷണയുടെ പന്തിൽ വിക്കറ്റിന് മുന്നിൽ കുടുങ്ങി പുറത്തായി. പകരമെത്തിയ വിരാട് കൊഹ്‌ലി 4 പന്ത് നേരിട്ടെങ്കിലും അക്കൗണ്ട് തുറക്കാനാകാതെ ദിൽഷൻ മധുഷാങ്കയുടെ പന്തിൽ പൂജ്യനായി ക്ലീൻബൗൾഡായി. 13/2 എന്ന നിലയിലായിരുന്നു അപ്പോൾ ഇന്ത്യ. തുടർന്ന് ക്രീസിൽ ഒന്നിച്ച രോഹിതും സൂര്യകുമാറും ചേർന്ന് ഇന്ത്യയെ പ്രതിസന്ധിയിൽ നിന്ന് കരകയറ്റുകയായിരുന്നു. ഇരുവരും മൂന്നാം വിക്കറ്റിൽ 58 പന്തിൽ 97 റൺസ് കൂട്ടിച്ചേർത്ത് ഇന്ത്യയുടെ സ്കോർ ഉയർത്തി. 12-ാമത്ത ഓവറിലെ രണ്ടാം പന്തിൽ ഇന്ത്യൻ സ്കോർ 110ൽ വച്ച് രോഹി
തിനെ പതും നിസാങ്കയുടെ കൈയിൽ എത്തിച്ച് ചമിക കരുണാരത്നെയാണ് കൂട്ടുകെട്ട് പൊളിച്ചത്. പിന്നാലെ സൂര്യയും മടങ്ങി. ലങ്കൻ നായകൻ ഷനാകയ്ക്കായിരുന്നു വിക്കറ്റ്. അഞ്ചാം വിക്കറ്റിൽ ഹാർദിക്കും പന്തും ചേർന്ന് 19 പന്തിൽ 39 റൺസ് കൂട്ടിച്ചേർത്തു.സ്കോർ ഉയർത്താനുള്ള ശ്രമത്തിനിടെ ഹാർദിക്കിനെ ഷനാക നിസാങ്കയുടെ കൈയിൽ എത്തിച്ചത് ഡെത്ത് ഓവറുകളിൽ ഇന്ത്യയ്ക്ക് തിരിച്ചടിയായി.
ലങ്കയ്ക്കായി മധുഷനാക മൂന്നും കരുണാരത്നെ ഡസുൻ ഷനാക എന്നിവർ രണ്ട് വിക്കറ്റും നേടി.
ഇന്നത്തെ കളി
പാകിസ്ഥാൻ - അഫ്ഗാനിസ്ഥാൻ
(രാത്രി 7.30 മുതൽ, സ്റ്റാർസ്പോർട്സ് ചാനലുകളിലും ഹോട്ട്‌സ്റ്റാറിലും തത്സമയം)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |