ഇസ്ലാമാബാദ് : ഓടുന്ന ബസിലും, ട്രെയിനിലും മോഷണം നടന്ന വാർത്തകൾ നാം വായിച്ചിട്ടുണ്ട്. എന്നാൽ പറക്കുന്ന വിമാനത്തിലും വൻ മോഷണം സംഭവിച്ചിരിക്കുകയാണ്. ദുബായിൽ നിന്ന് കറാച്ചിയിലേക്കുള്ള യാത്രയ്ക്കിടെയാണ് 1,542 ഗ്രാം സ്വർണമാണ് മോഷണം പോയത്. ഒരു പ്രശസ്ത പാക് ജുവലറി ദുബായിയിൽ നിന്നും കൊണ്ടുവന്ന സ്വർണമാണ് മോഷണം പോയത്. പാകിസ്ഥാൻ ജുവലറി ബാഗേജിൽ കൊണ്ടുവന്ന സ്വർണമാണ് നഷ്ടമായത്. ഞായറാഴ്ച ഉച്ചയ്ക്കാണ് സംഭവമുണ്ടായത്.
പാകിസ്ഥാനിൽ നിന്നും കയറ്റുമതി ചെയ്ത ആഭരണങ്ങളുടെ പകുതി മൂല്യമുള്ള സ്വർണമാണ് ജുവലറി കൊണ്ടുവന്നത്. കറാച്ചിയിലെ നൗറത്തൻ ജുവലേഴ്സാണ് സ്വർണം കൊണ്ടുവന്നത്. യാത്രയ്ക്കിടെയാണ് വിമാനത്തിന്റെ ക്യാബിനിൽ സൂക്ഷിച്ചിരുന്ന സ്യൂട്ട്‌കേസിൽ നിന്ന് 1.5 കിലോ സ്വർണം നഷ്ടമായത് തിരിച്ചറിഞ്ഞത്. ഇതേതുടർന്ന് ജുവലറിയുടെ പ്രതിനിധി ക്യാബിൻ ക്രൂവിനെ വിവരമറിയിച്ചു. തുടർന്ന് കറാച്ചിയിൽ വിമാനം ഇറങ്ങിയപ്പോൾ പരിശോധിച്ചിട്ടും സ്വർണം കണ്ടെത്താനായില്ല. എല്ലാ യാത്രക്കാരെയും പൂർണ്ണമായി പരിശോധിച്ചിട്ടും സ്വർണത്തിന്റെ പൊടിപോലും കണ്ടെത്താനായില്ല. നിയമാനുസൃതമായിരുന്നു സ്വർണം പാകിസ്ഥാനിലേക്ക് ജുവലറി കൊണ്ടു വന്നത്. അതിനാൽ യാത്രക്കാരൻ കസ്റ്റംസ് ഉദ്യോഗസ്ഥരോട് സ്വർണത്തിനെ കുറിച്ച് വെളിപ്പെടുത്തിയിരുന്നു.
ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ വച്ചാണ് സ്വർണം മോഷ്ടിക്കപ്പെട്ടതെന്ന അനുമാനത്തിലാണ് ഇപ്പോൾ ഉദ്യോഗസ്ഥർ. വിമാനം പുറപ്പെടുന്ന സമയത്താണ് കുറ്റകൃത്യം നടന്നതെന്ന കസ്റ്റംസ് ഉദ്യോഗസ്ഥർ പറയുന്നെങ്കിലും, വിമാനത്തിൽ വച്ചാണ് മോഷണം നടന്നതെന്ന് തറപ്പിച്ച് പറയുകയാണ് ജുവലറി അധികൃതർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |