തിരുവനന്തപുരം; സീനിയർ ഉദ്യോഗസ്ഥരെ അവധിയെടുപ്പിച്ച് തൊട്ടു താഴെയുള്ള ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം നൽകിയ പബ്ലിക് സർവീസ് കമ്മിഷന്റെ നടപടി പുറത്തുവന്നതോടെയാണ് ചട്ടവിരുദ്ധ സ്ഥാനക്കയറ്റങ്ങൾ റദ്ദു ചെയ്യാൻ സർക്കാർ ഉത്തരവ് ഇറക്കിയതെങ്കിലും അതു പി.എസ്.സിക്ക് ബാധകമാക്കിയില്ല.
സർക്കാരിന്റെ വിലക്ക് നിലനിൽക്കേ നടന്ന ചട്ടവിരുദ്ധ സ്ഥാനക്കയറ്റങ്ങൾ റദ്ദ് ചെയ്യാൻ ഇക്കഴിഞ്ഞ രണ്ടിന് ഇറക്കിയ ഉത്തരവ് എല്ലാ സർക്കാർ വകുപ്പു മേലധികാരികൾക്കും സർവകലാശാലകൾ അടക്കമുള്ള സ്വയംഭരണ സ്ഥാപനങ്ങൾക്കും നൽകിയിട്ടും ഏറ്റവും കൂടുതൽ അനധികൃത സ്ഥാനക്കയറ്റം നടന്ന പി.എസ്.സി ക്ക് മാത്രം നൽകിയില്ല.
അതിഗുരുതരമായ സാമ്പത്തികപ്രതിസന്ധി നേരിടുന്ന പശ്ചാത്തലത്തിലാണ് അനധികൃത സ്ഥാനക്കയറ്റങ്ങൾ ഒഴിവാക്കണമെന്ന് സർക്കാർ 2020 നവംബർ 5 ന് ഉത്തരവിട്ടത്. ഇത് നിലനിൽക്കേ, 30 ലധികം ക്രമവിരുദ്ധ സ്ഥാനക്കയറ്റങ്ങളാണ് പി.എസ്.സി യിൽ നടന്നത്. ഒരുമാസം അവധിയെടുപ്പിച്ച് വ്യാജ ഒഴിവുകൾ സൃഷ്ടിച്ചാണ് പല സ്ഥാനക്കയറ്റങ്ങളും ഇവിടെ നടത്തിയത് . ഇവ അംഗീകരിച്ചുകിട്ടാനുള്ള ഫയൽ ധനവകുപ്പിൽ എത്തിയപ്പോഴാണ് ചട്ടവിരുദ്ധ സ്ഥാനക്കയറ്റങ്ങൾ ശ്രദ്ധയിൽപ്പെട്ടത്. ഇതോടെയാണ് സീനിയർ ഉദ്യോഗസ്ഥരെ അവധിയെടുപ്പിച്ച് തൊട്ടു താഴെയുള്ള ഉദ്യോഗസ്ഥർക്ക് ചട്ടവിരുദ്ധമായി നൽകിയ സ്ഥാനക്കയറ്റങ്ങൾ റദ്ദാക്കിയത്. ഇവർക്ക് നൽകിയ ആനുകൂല്യങ്ങൾ തിരിച്ചുപിടിക്കാനും ധനവകുപ്പ് ഉത്തരവിട്ടിരിക്കുകയാണ്.അതേസമയം, റിട്ടയർമെന്റിന്റെ മുന്നൊരുക്കമായുള്ള എൽ.പി.ആർ. ലീവുകളെ ഇതിൽ ഉൾപ്പെടുത്തേണ്ടതില്ലെന്നും ധനവകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.
വേണ്ടപ്പെട്ടവർക്ക് നൽകിയ സ്ഥാനക്കയറ്റത്തിന് ഒത്താശ ചെയ്യുന്ന ഉത്തരവാണ് ഇറങ്ങിയതെന്ന ആക്ഷേപം ശക്തമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |