തിരുവനന്തപുരം: ബെഹ്‌റൈനിലെ 25 കിലോമീറ്റർ നീളമുള്ള കടൽപ്പാലത്തിന്റെ നിർമ്മാണത്തിന് പിന്നിൽ ഒരു മലയാളി എൻജിനിയർ ആണെന്നത് അഭിമാനമാണെന്നും ഇത്തരം വൈദഗ്ദ്ധ്യമുള്ള പ്രവാസികളുടെ ശേഷിയെ കേരളം ആശ്രയിക്കണമെന്നും മന്ത്രി ജി.ആർ. അനിൽ പറഞ്ഞു. പ്രവാസി ഭാരതീയ സമ്മാൻ നേടിയ എൻജിനിയർ കെ.ജി. ബാബുരാജിനെ ആദരിക്കാൻ ഡോ. പി. പല്പു ഫൗണ്ടേഷൻ സംഘടിപ്പിച്ച ചടങ്ങ് പേട്ട എസ്.എൻ.ഡി.പി ഹാളിൽ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തെ ഇന്നത്തെ നിലയിലേക്ക് മാറ്റിയ ശ്രീനാരായണഗുരുദേവന്റെ ശിഷ്യപരമ്പരയിലെ പ്രധാനിയായ ഡോ. പി. പല്പുവിന്റെ പേരിൽ ഇത്തരം സമ്മാനം നൽകിയത് ഉചിതമാണ്. അധഃസ്ഥിതന്റെയും പിന്നാക്ക ജനവിഭാഗങ്ങളുടെയും ശബ്ദമാണ് കേരളകൗമുദിയെന്നും വിദ്യാർത്ഥി കാലഘട്ടം മുതൽ കേരളകൗമുദി കുടുംബത്തിലെ അംഗമായി മാറിയത് അഭിമാനം നൽകുന്നെന്നും മന്ത്രി ജി.ആർ. അനിൽ പറഞ്ഞു.
ഫൗണ്ടേഷൻ ചെയർപേഴ്‌സണും കേരളകൗമുദി ഡയറക്ടറുമായ ശൈലജ രവി അദ്ധ്യക്ഷത വഹിച്ചു.
ബൃഹത്തായ കടൽപ്പാലം ഒരു മലയാളിയുടെ നേതൃത്വത്തിൽ നിർമ്മിച്ചു എന്നു കേൾക്കുന്നത് തന്നെ അഭിമാനമാണെന്ന് ശൈലജ രവി പറഞ്ഞു.
ഡോ. പി. ചന്ദ്രമോഹൻ പുരസ്‌കാര ജേതാവിനെ പരിചയപ്പെടുത്തി. ടി. ശരത്ചന്ദ്ര പ്രസാദ്, കെ.പി. ശങ്കരദാസ്, ശബരിഗിരി ഗ്രൂപ്പ് ചെയർമാൻ ഡോ. വി.കെ. ജയകുമാർ, ഡോ. പി. പല്പു ഫൗണ്ടേഷൻ പ്രസിഡന്റ് കെ. സാംബശിവൻ എന്നിവർ പങ്കെടുത്തു. കെ.ജി. ബാബുരാജ് മറുപടി പ്രസംഗം നടത്തി. ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി അമ്പലത്തറ ചന്ദ്രബാബു സ്വാഗതവും വൈസ് പ്രസിഡന്റ് അഡ്വ. കെ. സുഗതൻ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |