കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സമ്മാനശേഖരത്തിൽ നിന്ന് ലഭിച്ച സ്വാമി അയ്യപ്പന്റെ ചില്ലിട്ട ചിത്രം ഇനി ജി.കാശിനാഥിന്റെ വീട്ടിലെ പൂജാമുറിയിലെ വിസ്മയവും കൗതുകവുമാകും. ഓൺലൈൻ ലേലം വഴിയാണ് പെരുമ്പാവൂർ ഒക്കൽ കാരിക്കോട് സ്വദേശി കാശിനാഥ് ഫോട്ടോ സ്വന്തമാക്കിയത്.
''രണ്ടുവർഷം മുമ്പാണ് വീട് പണിതത്. അയ്യപ്പസ്വാമിയുടെ ഫോട്ടോ വീട്ടിൽ ഉണ്ടായിരുന്നില്ല. ലേലത്തിൽ സ്വാമി അയ്യപ്പന്റെ ഫോട്ടോ കണ്ടതോടെ പങ്കെടുത്തു. കഴിഞ്ഞദിവസം ഫോട്ടോ ലഭിച്ചതോടെ കുടുംബത്തിന് മുഴുവൻ സന്തോഷമായി'',കാശിനാഥൻ പറഞ്ഞു.
ആറുഘട്ടമായി നടന്ന ലേലത്തിൽ അടിസ്ഥാനവിലയുടെ നാലിരട്ടിയായ 2,000 രൂപ നൽകിയാണ് ചിത്രം സ്വന്തമാക്കിയത്. വിവിധ സന്ദർശനങ്ങൾക്കിടയിൽ ലഭിച്ച സമ്മാനങ്ങൾ ലേലം ചെയ്തു ലഭിക്കുന്ന തുക ഗംഗാ ശുചീകരണ പദ്ധതിയായ നമാമി ഗംഗ പദ്ധതിക്ക് വിനിയോഗിക്കുകയാണ് കേന്ദ്രലക്ഷ്യം.
ഭദ്രമായി പായ്ക്ക് ചെയ്‌തെത്തിയ സ്വാമി അയ്യപ്പന്റെ ചിത്രം പൂജാമുറിയിൽ തന്നെ സ്ഥാപിച്ചു. അയ്യപ്പൻ തന്റെ വീടിന് ശാന്തിയും സന്തോഷവും വിജയങ്ങളും കൊണ്ടുവരുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹവും കുടുംബവും.
42 കാരനായ കാശിനാഥ് പ്രധാനമന്ത്രിയുടെ സമ്മാനങ്ങൾ ലേലം ചെയ്യുന്നത് സാമൂഹിക മാദ്ധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. ലേലത്തുക വിനിയോഗിക്കുന്ന രീതിയാണ് ആകർഷിച്ചത്. പൊതു ആവശ്യങ്ങൾക്ക് മുമ്പ് ആരും ഇത്തരം ലേലം നടത്തിയത് കേട്ടിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. പദ്ധതിയുടെ ഭാഗമാകണമെന്ന് തോന്നിയാണ് ലേലത്തിൽ പങ്കെടുത്തത്. സഹകരണ സംഘത്തിലെ ജീവനക്കാരനാണ് കാശിനാഥ്. ഭാര്യ: ധന്യ. മകൾ: ഭദ്ര.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |