ന്യൂഡൽഹി: കിഴക്കൻ ലഡാക്കിൽ നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള ഗോഗ്ര-ഹോട്ട്സ്‌പ്രിംഗ് (പിപി-15) സംഘർഷ മേഖലയിൽ നിന്ന് ഇന്ത്യയുടെയും, ചൈനനയുടെയും സൈനികർ പൂർണമായും പിൻവാങ്ങി. ഇരുസേനകളുടെയും ഇവിടുത്തെ താത്കാലിക നിർമ്മാണങ്ങൾ പൊളിച്ചെന്ന് പരസ്‌പരം പരിശോധിച്ച് ഉറപ്പിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. സൈന്യം പിൻമാറിയ മേഖലകളെ ബഫർസോണാക്കി പട്രോളിംഗ് ഒഴിവാക്കും. ചൈനീസ് സേനയുടെ കടന്നുകയറ്റത്തെ തുടർന്ന് 2020 ഏപ്രിൽ മുതൽമേഖലയിൽ തുടരുന്ന സംഘർഷത്തിനും ഇതോടെ അയവു വന്നു. ഇക്കഴിഞ്ഞ ജൂലായിൽ നടന്ന 16-ാം റൗണ്ട് സൈനിക കമാൻഡർതല ചർച്ചയിലെ സമവായത്തിന്റെ അടിസ്ഥാനത്തിലാണ് സേനാ പിൻമാറ്റം.
ഇന്ത്യ-ചൈന അതിർത്തിയിൽ ശേഷിക്കുന്ന പ്രശ്നം പരിഹരിക്കാനും നിയന്ത്രണരേഖയിൽ സമാധാനവും സുസ്ഥിരതയും പുനഃസ്ഥാപിക്കാനും ഇരുപക്ഷവും സമ്മതിച്ചെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗും പങ്കെടുക്കുന്ന ഉസ്ബെക്കിസ്ഥാനിലെ നിർണായക ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷൻ(എസ്.സി.ഒ) വാർഷിക ഉച്ചകോടി 16ന് ആരംഭിക്കാനിരിക്കെയാണ് സേനാപിൻമാറ്റമെന്നതും ശ്രദ്ധേയം.
പാംഗോംഗ് തടാകം, ഗാൽവാൻ താഴ്‌വര, ഹോട്ട് സ്‌പ്രിംഗ്‌സ്, ഡെപസാംഗ് തുടങ്ങിയ മേഖലകളിൽ ചൈനീസ് സൈന്യം നടത്തിയ കൈയേറ്റങ്ങളെ ചൊല്ലി 2020 ഏപ്രിൽ-മേയ് മുതൽ ഇന്ത്യയും ചൈനയും തർക്കത്തിലാണ്. 2020 ജൂണിൽ ഗാൽവാൻ താഴ്‌വരയിലുണ്ടായ ഏറ്റുമുട്ടലിൽ 20 ഇന്ത്യൻ സൈനികർ വീരമൃത്യുവരിച്ചത് സംഘർഷം വർദ്ധിപ്പിച്ചു. 40 ചൈനീസ് സേനാംഗങ്ങളും അന്ന് കൊല്ലപ്പെട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |