കൊല്ലം: ജോഡോ യാത്ര രാവിലെ കൊല്ലം എസ്.എൻ കോളേജിന് മുന്നിലൂടെ കടന്നുപോകവെ തൂവെള്ള കൂർത്തയും പാന്റ്സും ധരിച്ച ഒരു ബാലൻ
അച്ഛന്റെ കൈപിടിച്ച് മുൻനിരയിലേക്ക് ഇടിച്ചുകയറി. രാഹുലിന്റെ അടുത്തേക്ക് ചെല്ലാനായിരുന്നു അവന്റെ ശ്രമം. പക്ഷെ, സുരക്ഷാ ഉദ്യോഗസ്ഥർ അത് അനുവദിച്ചില്ല. ഇത് ശ്രദ്ധയിൽപ്പെട്ട രാഹുൽ ഗാന്ധി പറഞ്ഞു. ലിറ്റിൽ ബോയ്... യു കം വിത്ത് മീ. ഇതു കേട്ട പാടെ ആ കുരുന്ന് പയ്യൻ അച്ഛന്റെയും പിടിച്ചുകൊണ്ട് രാഹുലിന് അടുത്തേക്ക് ഓടി. എന്നാൽ വീണ്ടും ഉദ്യോഗസ്ഥർ തടയിട്ടു. അപ്പോൾ രാഹുൽ സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ ചെറുതായെന്ന് ക്ഷുഭിതനായി പറഞ്ഞു. ദാറ്റ് ഈസ് മൈ ഡിസിഷൻ... ഇതോടെ ഉദ്യോഗസ്ഥർ പിൻവാങ്ങി.
രാഹുൽ ഗാന്ധി, മുത്തച്ഛനായ നെഹ്റുവിനെപ്പോലെ വസ്ത്രം ധരിച്ചിരുന്ന ആ കുരുന്ന് പയ്യന്റെ കൈയും പിടിച്ച് നടക്കുന്നതിനിടയിൽ പേര് ചോദിച്ചു. അവൻ പറഞ്ഞു. അർജ്ജുൻ.എസ്.എച്ച്. രാഹുൽ ഗാന്ധിയുടെ അടുത്ത ചോദ്യം എത്രാം ക്ലാസിൽ പഠിക്കുന്നു? ഒന്നാം ക്ലാസിൽ, കൊല്ലം എസ്.എൻ ട്രസ്റ്റ് സെൻട്രൽ സ്കൂളിൽ. സി.കേശവൻ മെമ്മോറിയൽ ഹാളിന് സമീപം കാത്തുനിന്ന വിദ്യാർത്ഥി സംഘം അഭിവാദ്യം ചെയ്യുന്നത് വരെ രാഹുൽ അർജ്ജുന്റെ കൈയിൽ മുറുകെപ്പിടിച്ച് ഒപ്പം നടത്തി. കൊല്ലം എസ്.എൻ കോളേജ് യൂണിയൻ മുൻ ചെയർമാനും ഡി.സി.സി ജനറൽ സെക്രട്ടറിയുമായ എം.എം.സഞ്ജീവ് കുമാറിന്റെ മകനാണ് അർജ്ജുൻ. ഇതിനിടയിൽ അർജ്ജുൻ രാഹുലിനൊപ്പം നടുക്കുന്ന ചിത്രം അച്ഛന്റെ സഹപ്രവർത്തകർ നവമാദ്ധ്യമങ്ങളിൽ വൈറലാക്കി. ഇതുകണ്ട അയൽവാസികൾ അർജ്ജുന് പുതിയ പേരിട്ടു, ജൂനിയർ രാഹുൽ ഗാന്ധി!
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |