തളിപ്പറമ്പ്: സ്‌കൂളിലേക്ക് പോയ പതിനേഴുകാരിയെ കാറിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ. വയനാട് തൊണ്ടർനാട് കോറോത്തെ കൊയിറ്റിക്കൽ കെ.വിജേഷ് (22), പുൽപ്പള്ളി പാതിരിയിലെ കുന്നത്ത് ചിറയിൽ വീട്ടിൽ കെ.കെ. മനോജ് (30) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയെ ബലാത്സംഗം ചെയ്‌തതിനാണ് വിജേഷിനെതിരെ കേസ്. ഇതിന് കൂട്ടുനിന്നുവെന്ന കുറ്റമാണ് മനോജിനെതിരെ ചുമത്തിയിട്ടുള്ളത്.
സെപ്തംബർ 14ന് രാവിലെ സ്‌കൂളിലേക്ക് പോയ പെൺകുട്ടി മടങ്ങിയെത്താത്തതിനെ തുടർന്ന് മാതാവ് തളിപ്പറമ്പ് പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ വിജേഷ് കുറ്റ്യാടി ഭാഗത്ത് ഉണ്ടെന്ന് വ്യക്തമായി. ഇവിടെ ഒരു വീട്ടിൽ താമസിച്ച സംഘം പൊലീസ് പിന്തുടരുന്നത് മനസിലാക്കി കാറിൽ രക്ഷപ്പെട്ടു.
സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തെ തുടർന്നാണ് തളിപ്പറമ്പ് സി.ഐ എ.വി.ദിനേശ്, പ്രിൻസിപ്പൽ എസ്.ഐ. ദിനേശൻ കൊതേരി എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പേരാവൂർ തൊണ്ടിയിൽ വച്ച് പ്രതികളെ അറസ്റ്റ് ചെയ്തത്. പെൺകുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ഉപയോഗിച്ച കാർ കണ്ണപുരത്ത് നിന്ന് പൊലീസ് പിടിച്ചെടുത്തു. പ്രതികളെ പിടികൂടിയ സംഘത്തിൽ എ.എസ്.ഐ ഷാജു, പ്രൊബേഷണറി എസ്.ഐ റുമേഷ് എന്നിവരും ഉണ്ടായിരുന്നു.
ഇൻസ്റ്റഗ്രാം വഴി പരിചയം
നിരവധി കേസുകളിൽ പ്രതിയായ വിജേഷ് ഇൻസ്റ്റാഗ്രാം വഴി പെൺകുട്ടിയെ പരിചയപ്പെട്ടത്. 17ന് വിജേഷ് ഓടിച്ച ഹൂണ്ടായി ഇയോൺ കാർ തളിപ്പറമ്പിലെ വ്യാപാരി കെ.പി.അബ്‌ദുൾലത്തീഫിനെ ഇടിച്ചുവീഴ്‌ത്തി. ഇതേ കാർ പിന്നീട് മന്നയിൽ വച്ചും രണ്ടുപേരെ ഇടിച്ചുവീഴ്‌ത്തി. ഇവിടെ നിന്നും പെൺകുട്ടിയുമൊത്ത് തിരിച്ച വിജേഷ് കണ്ണപുരത്ത് കാർ ഉപേക്ഷിച്ച് പയ്യാവൂരിലേയ്‌ക്ക് കടന്നു. പയ്യാവൂരിൽ വച്ച് മനോജും കൂടി. ലത്തീഫിനെ ഇടിച്ച കാറിൽ ഒരു പെൺകുട്ടി ഉണ്ടെന്ന് നാട്ടുകാർ നൽകിയ വിവരത്തെ തുടർന്ന് പൊലീസ് സി.സി.ടി.വികൾ പരിശോധിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |