കൊച്ചി: മാനവസേവ മാധവസേവ എന്ന ആദർശത്തിൽ ഊന്നി ആർ.എസ്.എസ് രൂപം കൊടുത്ത സക്ഷമയുടെ പ്രവർത്തനം അനുപമം എന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. സക്ഷമയുടെ ദേശീയ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസത്തെക്കുറിച്ചു മാത്രമല്ല സംസ്‌കാരത്തെ കുറിച്ചും ആർ.എസ്.എസ് സംസാരിക്കുന്നു. അത് മഹത്തായ കാര്യമാണ്. സംസ്‌കാരം ഇല്ലാത്ത വിദ്യാഭ്യാസം കൊണ്ട് പ്രയോജനമില്ല. പരമമായ സത്യത്തെ പ്രകാശിപ്പിക്കുന്നതിന് നിരവധി രൂപങ്ങളും ഭാവങ്ങളുമുണ്ട്. സത്യം ഒന്നേയുള്ളൂ. അതിന്റെ പ്രകാശനം പല പ്രകാരമാണ് നടക്കുന്നത്. പരോപകാരം പുണ്യമെന്നും പരപീഡനം പാപമെന്നും വേദവ്യാസൻ സംഗ്രഹിച്ചിട്ടുണ്ട്. സനാതന ധർമത്തിൽ മാത്രമാണ് ഇത്തരത്തിൽ വിശാലമായ ചിന്താധാരയുള്ളത്. മതങ്ങൾ പലതുണ്ടാകും. പക്ഷേ, സനാതന മൂല്യം ഒന്നേയുള്ളൂ. സഫല ജീവിതം നയിക്കാൻ ദയ, ദാനം, ദമം എന്നിവ അനിവാര്യമാണ്. മറ്റുള്ളവർക്ക് വേണ്ടി ജീവിക്കാൻ സ്വജീവിതം സമർപ്പിച്ചവരാണ് സൗഭാഗ്യശാലികൾ. എല്ലാത്തിനേയും സമദൃഷ്ടിയോടെ കാണുക എന്നതാണ് സനാതന ധർമമെന്നും ഗവർണർ പറഞ്ഞു.
എളമക്കര ഭാസ്‌കരീയം കൺവെൻഷൻ സെന്ററിൽ നടന്ന സമ്മേളനത്തിൽ ആർ.എസ്.എസ് സഹസർകാര്യവാഹ് സി.ആർ.മുകുന്ദ് മുഖ്യ പ്രഭാഷണം നടത്തി. സക്ഷമ ദേശീയ അദ്ധ്യക്ഷൻ അഡ്വ. എസ്. ഗോവിന്ദരാജ് അദ്ധ്യക്ഷനായി. കൊച്ചിൻ ഷിപ്പ്യാർഡ് സി.എം.ഡി മധു എസ്. നായരെ ഗവർണർ ആദരിച്ചു. സക്ഷമ ദേശീയ രക്ഷാധികാരി ദയാൽ സിംഗ് പൻവാനർ, സംസ്ഥാന അദ്ധ്യക്ഷൻ ഡോ.എൻ.ആർ.മേനോൻ, ഓൾ ഇന്ത്യ ജനറൽ സെക്രട്ടറി കമലകാന്ത് പാണ്ഡെ, ഓൾ ഇന്ത്യ ട്രഷറർ അജീത് സിംഗ് ഷെഖാവത്ത്, സ്വാഗതസംഘം കമ്മിറ്റി ചെയർമാൻ പ്രജിത്ത് ജയപാൽ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |