തൃശൂർ: പ്രായം മറന്നുള്ള യാത്രയിലാണ്ചൂഢാരത്‌നമ്മ. അതും മകനൊപ്പം പഴയൊരു ചേതക് സ്കൂട്ടറിന്റെ പിൻ സീറ്റിലിരുന്ന്. ഇരുവരും വീട് വിട്ടിറങ്ങിയിട്ട് നാലു വർഷമായി. എഴുപത്തി രണ്ടുവയസുള്ള അമ്മയും നാല്പത്തിനാലു വയസുള്ള മകൻ കൃഷ്ണകുമാറും ഇതുവരെ ചുറ്റി സഞ്ചരിച്ചത് 60,000 കിലോ മീറ്ററോളം. സ്വദേശമായ മൈസൂരിലെ ബൊഗാഡിയിൽ നിന്നുള്ള യാത്ര 13,700 അടി ഉയരത്തിലുള്ള അരുണാചലിലെ സെല ചുരം വരെ എത്തി. അതിർത്തി കടന്ന് നേപ്പാളിലും ഭൂട്ടാനിലും മ്യാൻമറിലും പോയി.
നാല്പതാം വയസിൽ സ്വകാര്യ കമ്പനിയിലെ ജോലി രാജിവച്ച് അച്ഛന്റെ പഴയ സ്കൂട്ടറിൽ യാത്ര പുറപ്പെട്ട മകന് ഒരു ലക്ഷ്യം മാത്രം. രാജ്യത്തെ പരമാവധി ക്ഷേത്രങ്ങളിൽ അമ്മയെ കൊണ്ടുപോവുക. അമ്മ അങ്ങനെയൊരു ആഗ്രഹം പറഞ്ഞപ്പോൾ,മാതൃസേവാ യാത്ര എന്ന സങ്കൽപ്പത്തിൽ 2018 ജനുവരിയിൽ പുറപ്പെടുകയായിരുന്നു. ഇതുവരെ വീട്ടിലേക്ക് മടങ്ങിയിട്ടില്ല ഇരുവരും. ഇപ്പോൾ കേരളത്തിലാണ് സഞ്ചാരം.
കഴിഞ്ഞ ദിവസം
തൃശൂരിലെത്തിയപ്പോൾ പിന്നിട്ടത് 58,669 കിലോമീറ്ററാണ്. ഇന്നലെ അവർ കാലടിയിലെത്തി.
കൃത്യമായ യാത്രാപദ്ധതിയില്ല. രാത്രിക്ക് മുമ്പ് ഏതെങ്കിലും ആദ്ധ്യാത്മിക കേന്ദ്രത്തിലെത്തും. താമസവും ഭക്ഷണവും അവിടെ. പ്രഭാതഭക്ഷണവും അത്താഴവും മാത്രമേ കഴിക്കൂ. ചായ, കാപ്പി തുടങ്ങിയവ കഴിക്കാറില്ല. പ്രദേശവാസികളോട് ചോദിച്ചാണ് സങ്കേതങ്ങൾ കണ്ടെത്തുക. ഗുരുവായൂർ, വടക്കുന്നാഥ ക്ഷേത്രം, തിരുവമ്പാടി, പാറമേക്കാവ്, ശ്രീരാമകൃഷ്ണ മഠം എന്നിവ സന്ദർശിച്ചു. തെക്കേമഠത്തിലും ശ്രീരാമകൃഷ്ണ മഠത്തിലുമായിരുന്നു താമസവും ഭക്ഷണവും. തെക്കേമഠത്തിൽ സ്വീകരണവും നൽകി.
മാതൃസേവാ സങ്കൽപ്പയാത്ര
ഏകമകനും അവിവാഹിതനുമായ കൃഷ്ണകുമാർ അമ്മയുടെ ആഗ്രഹസാഫല്യത്തിനാണ് 'മാതൃസേവാ സങ്കൽപ്പയാത്ര' തുടങ്ങിയത്. 2015ൽ പിതാവ് ദക്ഷിണാമൂർത്തി മരിച്ചു. ബംഗളൂരുവിൽ വിവിധ കമ്പനികളിലായി 13 കൊല്ലം മാനേജരായിരുന്നു. കൂട്ടുകുടുംബത്തിന്റെ പ്രാരാബ്ധങ്ങളിൽപെട്ട അമ്മയെയും കൊണ്ട് യാത്ര പുറപ്പെടുകയായിരുന്നു. ശമ്പളത്തിൽ നിന്ന് മിച്ചം പിടിച്ച തുക അമ്മയുടെ പേരിൽ അക്കൗണ്ടിലുണ്ട്. അതിന്റെ പലിശ കൊണ്ടാണ് യാത്രാച്ചെലവ് നിർവഹിക്കുന്നത്. വിശ്രമവും ഭക്ഷണത്തിലെ ചിട്ടയും കൊണ്ട് തനിക്കോ അമ്മയ്‌ക്കോ ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന് കൃഷ്ണകുമാർ പറഞ്ഞു. ചെറിയ അറ്റകുറ്റപ്പണി വന്നതല്ലാതെ അച്ഛൻ സമ്മാനിച്ച സ്‌കൂട്ടറും ചതിച്ചിട്ടില്ല.
`രക്ഷിതാക്കൾ സംസാരിക്കുന്ന ദൈവങ്ങളാണ്. അവർ സമാധാനമായിരിക്കണം. മാതൃസേവയാണ് എന്റെ ലക്ഷ്യം.'
-കൃഷ്ണകുമാർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |